അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി വർദ്ധിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇൻബിൽറ്റ് റിവാർഡുകൾ, ക്യാഷ്ബാക്ക്, നിശ്ചിത സമയത്തിന് ശേഷം ബിൽ അടയ്‌ക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിക്കുന്നതിന് പിന്നിലുള്ള കാരണം. കൃത്യസമയത്ത് ബിൽ തിരിച്ചടക്കാൻ സാധിക്കുന്ന ഉപയോക്താവിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നേട്ടം നൽകുന്നവയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് മുഖേന അമിതമായി പണം ചെലവാക്കുന്നവരാണ് നിങ്ങളെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നികുതി അടയ്‌ക്കാനുള്ള സാഹചര്യവും ഉണ്ടായേക്കാം. ഇതിൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
എത്ര രൂപ വരെ ചെലവാക്കാനാകും
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിന് പ്രത്യേക ചട്ടങ്ങളൊന്നും തന്നെയില്ല. എന്നാൽ ഉയർന്ന മൂല്യമുള്ള ഇടപാടുകളാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്നത് എങ്കിൽ കാർഡ് കമ്പനികൾ ആദായനികുതി വകുപ്പിനെ അറിയിക്കും. ബാങ്കുകൾ, കമ്പനികൾ, രജിസ്ട്രാർമാർ, പോസ്റ്റ് ഓഫീസുകൾ എന്നിവ എല്ലാ സാമ്പത്തിക വർഷത്തിലും ക്രെഡിറ്റ് കാർഡ് മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം എന്നാണ് ചട്ടം.
ഉയർന്ന മൂല്യമുള്ള ഇടപാടുകൾ
ഉയർന്ന തുക വരുന്ന ബില്ലിന് ക്രെഡിറ്റ് കാർഡ് ബിൽ അടയ്‌ക്കുന്നത് ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങൾക്ക് വഴിവെക്കും. കറൻസിയിലൂടെ ഒരു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള ക്രെഡിറ്റ് കാർഡ് ബിൽ തുക അടച്ചാൽ ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്കും നോട്ടീസ് ലഭിക്കും.
ഇടപാടുകൾ ഡിജിറ്റലാക്കാം
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ തിരിച്ചടവ് പണമായി നൽകുന്നതും വ്യക്തികൾ നികുതി വിധേയമായ വരുമാനത്തിലും അധികമുള്ള ചെലവാക്കലുകൾ നടത്തുന്നതുമാണ് ആദായ വകുപ്പ് നിരീക്ഷിക്കുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനായി ഒരു ലക്ഷം രൂപയിൽ അധികമുള്ള ഇടപാടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നികുതി വകുപ്പ് തേടാറുണ്ട്.
Comments