മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ‘ലൂണ 25’ പേടകത്തിൽ സാങ്കേതിക തകരാർ. ഇതോടെ ലാൻഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. റഷ്യൻ ബഹിരാകാശ ഏജൻസി സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു. ഓഗസ്റ്റ് 21ന് ലൂണയെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിന് ശേഷമായിരുന്നു റഷ്യയുടെ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്‌ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ ഓഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങും.
1976ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25. വിക്ഷേപണത്തിന് ശേഷം അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിയത്. ഇന്ത്യയുടെ ചന്ദ്രയാൻ3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടത്. ലൂണ പേടകത്തിന് 800 കിലോയും കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങൾക്ക് 31 കിലോയുമാണ് ഭാരം.
Comments