തിരുവല്ല: അന്തരിച്ച പാചകവിദഗ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദിന്റെ ആരോപണങ്ങൾ തള്ളി ഹുസൈൻ. തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ അടുത്ത ബന്ധുക്കൾ തട്ടിയെടുത്തെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ആരോപണങ്ങളാണ് ഹുസൈൻ നിഷേധിച്ചത്. കോടതിയുടെ അനുമതിയോടെ നശ്വയുടെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള ആളാണ് ഹുസൈൻ.
തന്റെ സഹോദരി ആമീനയും കുടുംബവും 14 വയസ് മാത്രമുള്ള നശ്വയെ കള്ളത്തരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്തിയിരിക്കുകയാണ്. നൗഷാദ് മരണപ്പെടുമ്പോൾ കുടുംബത്തിന് കോടികളുടെ ബാദ്ധ്യത ഉണ്ടായിരുന്നു. ആസമയത്ത് കുട്ടിയുടെ സംരക്ഷണവും ബാദ്ധ്യതകളും ഏറ്റെടുക്കാൻ ആരുമുണ്ടായില്ലെന്നും നശ്വയുടെ രക്ഷിതാവും മാതൃസഹോദരനും കൂടിയായ ഹുസൈൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു.
നിലവിൽ ഹുസൈന്റെ സഹോദരിയും മുത്തൂർ സ്വദേശിയുമായ ആമീനയ്‌ക്ക് ഒപ്പമാണ് നശ്വ കഴിയുന്നത്. രക്ഷിതാവായ ഹുസൈന്റെ വീട്ടിൽ കഴിഞ്ഞിരുന്ന നശ്വയെ സൗഹൃദത്തിൽ കുറച്ചു ദിവസത്തേക്ക് ആമീനയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് ആഴ്ചകൾ കഴിഞ്ഞിട്ടും നശ്വയെ തിരികെ വിട്ടില്ല. കുടുംബപ്രശ്നമെന്ന നിലയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടും പരിഹാരം ഉണ്ടായില്ല. നശ്വയെ വിട്ടുകിട്ടുന്നതിനായി രക്ഷിതാവെന്ന നിലയിൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ തീരുമാനപ്രകാരം തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നും ഹുസൈൻ പറയുന്നു.
കടംകയറി വിട്ടുപോയ നൗഷാദിന്റെ വീട് തിരിച്ചെടുക്കാനും ശ്രമങ്ങൾ നടക്കുകയാണ്. പല കടങ്ങൾ കൊടുത്തു തീർത്തിട്ടുണ്ട്. ബാക്കിയുള്ളത് തീർക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനിടയിലും നശ്വയുടെ ഭാവികാര്യങ്ങളെല്ലാം സുരക്ഷിതമാക്കാനും ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നശ്വയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി അതിൽ പണം നിക്ഷേപിക്കുന്നുണ്ടെന്നും ഹുസൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നശ്വയുടെ മുത്തശ്ശി റഹിയാനത്ത്, മാതൃ സഹോദരി ജുബീന, ഇവരുടെ ഭർത്താവ് നസീം, അഡ്വ.ജസ്റ്റിന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അടുത്തടുത്ത ദിനങ്ങളിൽ മാതാപിതാക്കളെ നഷ്ടമായ നശ്വയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് അടുത്ത ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ ബന്ധുക്കൾ കൈയടക്കിവെച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. തനിക്ക് വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ലെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടി താൻ നേരിടുന്ന ദുരിതം പങ്കുവെച്ചത്. ഇതിനൊപ്പം തിരുവല്ല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് നൽകിയ പരാതിയുടെ കോപ്പിയും നശ്വ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് ഷെഫ് നൗഷാദ് അന്തരിക്കുന്നത്. ഇതിന് രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു. ഇതോടെ ഏക മകളായ നശ്വയുടെ ഗാർഡിയൻഷിപ്പ് ബന്ധുക്കൾ എടുക്കുകയായിരുന്നു.
തന്റെ മാതാപിതാക്കളുടെ സ്വത്തും കാറ്ററിങ് ബിസിനസ് ഹുസൈൻ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് നശ്വ പോസ്റ്റിൽ പറയുന്നത്.
ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോൾ എന്റെ ചെറിയ ആവശ്യങ്ങൾക്ക്‌പോലും ഞാൻ എന്താണ് ചെയ്യേണ്ടേത്? എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും അവർ കച്ചവടം നടത്തുന്നു. ഇത് തുടർന്നാൽ ഭാവിയിൽ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുക. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും നശ്വ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. നശ്വ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ ഏകീകൃത സിവിൽകോഡ് വരേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിൽ തെളിയുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. ഇസ്ലാമിക നിയമപ്രകാരമായതിനാൽ കോടതിയിൽ പോയാലും നശ്വയ്‌ക്ക് മാതാപിതാക്കളുടെ ഓഹരി ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Comments