ന്യൂഡൽഹി: സവർക്കറുടെ ജീവിതം പശ്ചാത്തലമാക്കി മലയാളിയായ കെ.സി.അജയകുമാര്‍ രചിച്ച ‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സവര്‍ക്കര്‍’ നോവലിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നിര്‍വഹിച്ചു. ലോക്‌സഭാംഗം സതീശ് കുമാര്‍ ഗൗതം പുസ്തകം ഏറ്റുവാങ്ങി. ഡൽഹിയിലെ കേന്ദ്ര സര്‍ക്കാര്‍ സിവില്‍ സര്‍വീസസ് ട്രയിനിംഗ് സെന്ററിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. നോവലിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകളും പ്രസിദ്ധീകരിക്കുമെന്ന് അജയകുമാര്‍ പറഞ്ഞു.
കുമ്പനാട്, കടപ്ര സ്വദേശിയായ അജയകുമാര്‍ പരിഭാഷകന്‍, നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. രണ്ടു ഡസനിലധികം കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. മൃത്യുഞ്ജയം, കാളിദാസന്‍, ആദിശങ്കരം, രവീന്ദ്രനാഥം എന്നിവയാണ് അജയകുമാറിന്റെ പ്രധാന നോവലുകൾ. ഈ നോവലുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിരുന്നു.
നരേന്ദ്ര കോഹ്ലിയുടെ മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാസമര്‍ നോവലിന്റെ എട്ട് വാല്യങ്ങള്‍, രാമകഥയെ അടിസ്ഥാനമാക്കിയുള്ള അഭ്യുദയ നോവലിന്റെ രണ്ട് വാല്യങ്ങളും, രബീന്ദ്രനാഥ ഠാക്കൂറിന്റെ മുഴുവന്‍ കഥകളുടെയും വിവര്‍ത്തനം, ഗോര നോവലിന്റെ വിവര്‍ത്തനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ വിവർത്തന കൃതികളിൽ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തും തര്‍ജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച വിവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2003 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയില്‍ നിന്നും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന എഴുത്തുകാരനുള്ള അവാര്‍ഡും 2018ല്‍ മൗറീഷ്യസ് ലോക ഹിന്ദി സമ്മേളനത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്നും വിശ്വഹിന്ദി സമ്മാനവും അജയകുമാറിന് ലഭിച്ചിട്ടുണ്ട്.
Comments