കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജീവനക്കാരെ തീയിൽ നിർത്തുകയാണോ എന്നും പ്രശ്‌നപരിഹാരത്തിന് പകരം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണോ സർക്കാരിന്റെ ശ്രമങ്ങളെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ധനവകുപ്പ് പരിശോധിക്കുന്നുവെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ വിമർശനം ഉണ്ടായത്.
എല്ലാ മാസവും ശമ്പളത്തിന് വേണ്ടി ജീവനക്കാർ കോടതി കയറി ഇറങ്ങുകയാണ്. എന്തിനാണ് കോടതി മുമ്പാകെ വരേണ്ടി വരുന്നത്. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാൻ പണം അനുവദിക്കുകയുള്ളൂ? എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാർ അഭിഭാഷകനോട് ചോദിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ അടുത്ത വ്യാഴാഴ്ചക്കകം അനുവദിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു.
ഓണക്കാലമായതിനാൽ അലവൻസും മറ്റും നൽകുന്നതിന് വേണ്ടി 10 കോടി രൂപ അധികം വേണമെന്ന് കെഎസ്ആർടിസി കോടതിയിൽ പറഞ്ഞിരുന്നു. 30 കോടി രൂപ ശമ്പളമായും 10 കോടി രൂപ അലവൻസായും സർക്കാരിൽ നിന്ന് അടിയന്തരമായി ആവശ്യമുണ്ടെന്നാണ് കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ശമ്പളത്തിനായി 30 കോടി രൂപ ആദ്യം നൽകണമെന്നും മറ്റും 10 കോടിയുടെ കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോൾ പ്രതിസന്ധി ഉണ്ടാകരുതെന്നും നിർദേശിച്ചു.
Comments