തിരുവനന്തപുരം: ചെലവ് ചുരുക്കണം എന്ന കർശന നിർദേശവുമായ ധനവകുപ്പ്.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കാണ് കർശന നിർദ്ദേശം. വകുപ്പുതല പരിപാടികൾ നടത്താൻ പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥരിൽ നിന്നും പലിശ സഹിതം പണം ഈടാക്കും.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അറ്റകൈ പ്രയോഗം. ചെലവ് ചുരുക്കാൻ ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർദ്ധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്‌ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത്. ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ, 5 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്കുള്ള പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പ് നൽകുന്ന വിശദീകരണം.
Comments