കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന ഇമാമുമാരുടെ സമ്മേളനത്തിൽ വർഗീയ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഭിന്നിക്കപ്പെടരുതെന്ന് ന്യൂനപക്ഷ സമുദായത്തോട് മമതാ ബാനർജി അഭ്യർത്ഥിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിക്കപ്പെട്ടാൽ അത് ബിജെപിയുടെ വിജയത്തിലേക്ക് നയിക്കും. അത് സംഭവിക്കാതിരിക്കാൻ ന്യൂനപക്ഷം ശ്രദ്ധിക്കണമെന്നും മുസ്ലീം വോട്ടുകൾ ഏകീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു. പൗരത്വനിയമത്തെ എതിർത്തതുപോലെ യൂണിഫോം സിവിൽ കോഡിനെ എതിർക്കുമെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച ഇമാമുമാരുടെ സമ്മേളനത്തിൽ മമത പറഞ്ഞു.
ഇമാമുമാർക്ക് വേണ്ടി അലവൻസ് 500 രൂപ കൂടി വർദ്ധിപ്പിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം 3,000 രൂപ പ്രതിമാസ അലവൻസാണ് ഇമാമുമാർക്ക് ലഭിക്കുക. കൂടാതെ ഇമാമുമാർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പാ ലഭിക്കുന്നതിന് ബംഗാൾ സർക്കാർ ജാമ്യം നിൽക്കുമെന്നും മമത പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യാത്ത എഴുന്നൂറോളം പുതിയ മദ്രസകൾക്ക് അംഗീകാരം നൽകുമെന്നും അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളിൽ ബംഗാൾ സർക്കാർ ഇടപെടുകയില്ലെന്നും മമത വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഐഎൻഡിഐഎ (I.N.D.I.A) സഖ്യത്തിനൊപ്പമാണ് തൃണമൂൽ കോൺഗ്രസ് എന്ന് വാദിച്ച മമത, സ്വന്തം തട്ടകമായ ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും വളരാൻ അനുവദിക്കില്ലെന്നും ഇതര പാർട്ടികളുമായി നടത്തുന്ന തൃണമൂലിന്റെ പോരാട്ടം തുടരുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ബംഗാളിലെ മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സിദ്ദിഖുള്ള ചൗധരി എന്നിവരുൾപ്പെടെ ന്യൂനപക്ഷ സമുദായത്തിലുള്ള മുതിർന്ന തൃണമൂൽ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിനായി തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് സമ്മേളനത്തിൽ മമതാ ബാനർജി പങ്കെടുത്തതെന്നാണ് വിലയിരുത്തൽ.
Comments