തൃശൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി പ്രമാണിച്ച് ഗുരുവായൂരിൽ വിപുലമായ ഒരുക്കങ്ങൾ. അഷ്ടമിരോഹിണിയായ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പത് മണിയോടെ പിറന്നാൾ സദ്യയായി പ്രസാദ ഊട്ട് ആരംഭിക്കും. അന്ന ലക്ഷ്മി ഹാളിലും സമീപത്തായുള്ള താത്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ ഊട്ട് നടക്കുക. രണ്ട് മണി വരെ എത്തുന്ന ഭക്തർക്ക് ഇവിടെ നിന്നും പ്രസാദ ഊട്ട് ലഭ്യമാകും.
ദർശനത്തിന് ക്യൂ നിൽക്കുന്ന ഭക്തർക്കാകും ആദ്യ പരിഗണന നൽകുക. വിഐപി, സ്‌പെഷ്യൽ എന്നീ ദർശനങ്ങൾക്ക് രാവിലെ ആറ് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയും പ്രത്യേക ക്യൂവിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കും. പ്രദേശവാസികൾക്ക് നിലവിലുള്ള സമയത്ത് തന്നെ ദർശനം നടത്താവുന്നതാണ്. ചോറൂണ് വഴിപാട് നടത്തുന്നവർക്ക് സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല. അഷ്ടമി രോഹിണിയുടെ പ്രധാന വഴിപാടായ അപ്പം മുൻകൂട്ടി ക്ഷേത്രം വഴിപാട് കൗണ്ടറിൽ ബുക്ക് ചെയ്യാവുന്നതാണ്. 32 രൂപയാണ് ഇതിന്റെ മിനിമം നിരക്ക്. ഒരാൾക്ക് പരമാവധി 480 രൂപയുടെ വരെ ശീട്ട് വാങ്ങാനാകും. ആഘോഷങ്ങൾക്കായി ദേവസ്വംബോർഡ് 32.32 ലക്ഷം രൂപ അനിവദിച്ചു.
അതേസമയം ക്ഷേത്ര നടയിൽ അമ്പാടിക്കൂട്ടായ്മ ചോദി ദിന പൂക്കളത്തിൽ ശങ്കരനാരായണ രൂപം ഒരുക്കി. ശിവന്റെയും വിഷ്ണുവിന്റെയും അർദ്ധരൂപമാണ് പൂക്കളമൊരുക്കിയത്. കൃഷ്ണനാട്ടം കളിയിലെ ചുട്ടി വിഭാഗം കലാകാരൻ കെ സുമേഷിന്റെ നേതൃത്വത്തിലുള്ള അഞ്ച് കലാകാരന്മാരുടെ സംഘമാണ് പൂക്കളം ഒരുക്കിയത്.
Comments