എറണാകുളം: കോടതി വിധി ലംഘിച്ച് സിപിഎം ഇടുക്കിയിലെ ശാന്തൻപാറയിൽ ഓഫീസ് നിർമ്മിക്കുന്നതിൽ അമർഷം അറിയിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് വന്നിട്ടും നിർമ്മാണം തുടർന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ കോടതി അതൃപ്തി അറിയിച്ചത്. വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി.
അതേസമയം പണികൾ നിർത്തി വയ്‌ക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് സിപിഎമ്മിന് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നോട്ടീസ് കിട്ടിയതോടെ സിപിഎം കെട്ടിടത്തിന്റെ പണികൾ നിർത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം.
റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ സിപിഎം കെട്ടിട നിർമ്മാണം നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലും സിപിഎം ഓഫീസ് നിർമ്മാണം തുടർന്നിരുന്നു. പുലർച്ചെ നാലു മണി വരെ പണികൾ തുടർന്നു. കോടതി ഉത്തരവോ പണി നിർത്തിവെയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറുടെ ഉത്തരവോ തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതായിരുന്നു പണി തുടരാനായി സിപിഎം മുന്നോട്ടുവെച്ച ന്യായം.
Comments