ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രോ മേധാവി എസ്. സോമനാഥ്. India is on the Moon (ചന്ദ്രനെ തൊട്ട് ഇന്ത്യ) എന്നായിരുന്നു ഐഎസ്ആർഒ മേധാവിയുടെ ആദ്യ പ്രതികരണം.
സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇന്ത്യ ചന്ദ്രനിലാണ്. ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരുപാട് വിമർശനങ്ങൾക്കൊടുവിലാണ് ഈ ദൗത്യം വിജയത്തിലെത്തിച്ചത്. ചന്ദ്രയാൻ 2-ന്റെ തകർച്ച നൽകിയ നിരാശ ഇവിടെ തീർന്നിരിക്കുന്നു-എസ് സോമനാഥ് വ്യക്തമാക്കി. ഈ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏറെ കാത്തിരുന്ന സോഫ്റ്റ് ലാൻഡിംഗ് വിജയമായതിന്റെ സന്തോഷത്തിലാണ് രാജ്യം മുഴുവൻ. സൂറത്തിൽ സ്‌കൂൾ കുട്ടികൾ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. സ്‌കൂളുകളും ശാസ്ത്ര സ്ഥാപനങ്ങളും ബിഗ് സ്‌ക്രീനുകളുമായി സൗകര്യം ഒരുക്കിയിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഘോഷങ്ങൾ തുടരുകയാണ്.
അവിസ്മരണീയവും അവിശ്വസനീയനവുമായ നേട്ടമാണ് രാജ്യം കൈവരിച്ചതെന്നായിരുന്നു നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. വികസിത ഭാരതത്തിന്റെ ശങ്കനാദം ഇനി ഉണരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















