സൂറിച്ച് :സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ചുംബിച്ചതിനാണ് നടപടി. ഫിഫ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വനിതാ ലോകകപ്പിൽ സ്‌പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിൽവെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെയും ഇയാൾ ചുംബിച്ചിരുന്നു. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ പെരുമാറ്റത്തെ വിമർശിച്ച് ഹെർമോസോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹെർമോസോ വിശദീകരണവുമായി രംഗത്തെത്തി. പ്രസിഡന്റിന്റെ പ്രവൃത്തിയോടുള്ള നീരസം പ്രകടമാക്കിയെങ്കിലും റൂബിയാലെസിന് താനുൾപ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തിൽ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫർ വ്യക്തമാക്കി. സംഭവം വിവാദമായത്തോടെ റൂബിയാലെസ് താരത്തോട് ക്ഷമ ചോദിച്ചിരുന്നു.
ഫിഫയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 13-ന്റെ ലംഘനമാണ് റൂബിയാലെസ് നടത്തിയിരിക്കുന്നത്. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും ‘കുറ്റകരമായ പെരുമാറ്റം’, പ്രത്യേകിച്ച് ‘മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാന നിയമങ്ങൾ ലംഘിക്കൽ’, ‘കായികരംഗത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പെരുമാറൽ’ എന്നിവയാണ് ആർട്ടിക്കിൾ 13-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്‌പെയിനിലെ മന്ത്രി ഐറിൻ മൊണ്ടെറോ പ്രതികരിച്ചു. റൂബിയാലെസിന്റെ പ്രവൃത്തി സ്‌പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭകെടുത്തിയെന്നും വിമർശനമുയർന്നിരുന്നു.















