ന്യൂഡൽഹി: മാട്രിമോണിയൽ സൈറ്റുവഴി പരിചയപ്പെട്ടയാൾ തന്റെ കൈയിൽ നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. ശാദി ഡോട്ട് കോം വഴി വിവാഹാലോചനയുമായി വന്നയാളാണ് പരിചയം സ്ഥാപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് യുവതി താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.
മാട്രിമോണിയൽ സൈറ്റിൽ നിന്നുമാണ് യുവാവിന് തന്റെ നമ്പർ ലഭിച്ചതെന്ന് യുവതി പറയുന്നു. സാധാരണ വിവാഹാലോചനയാണെന്ന് കരുതി താൻ മറുപടി നൽകി. തുടർച്ചയായി രണ്ട് ദിവസം സംസാരിച്ചു. പ്രൊഫൈലിൽ കാനഡിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതായി വിവരം താൻ പങ്കുവെച്ചിരുന്നു. താനും അതിനായി ശ്രമിക്കുകയാണെന്നും മറ്റുള്ള രാജ്യത്തേക്ക് കുടിയേറ്റം നടത്താനായി സഹായിക്കുന്ന ഏജൻസിയിലാണ് തനിക്ക് ജോലിയെന്നും യുവാവ് തന്നെ ധരിപ്പിച്ചു.
തുടർന്ന്, അടുത്ത ദിവസം യുവാവ് അയാളുടെ കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധപ്പെടാൻ അവസരം ഒരുക്കി, സ്ഥാപനത്തിലെ ഒരു സ്ത്രീ, യുവാവ് തന്റെ ജൂനിയറാണെന്ന് തന്നോട് പറഞ്ഞു. ഇമിഗ്രേഷനായി 45 ലക്ഷം നൽകാനും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് അവർക്ക് മറുപടി നൽകി. തുടർന്നാണ് ഇയാളുടേത് വ്യാജ പ്രൊഫൈൽ ആണെന്നും സ്ഥാപനത്തിന് വേണ്ടി ഉപഭോക്താക്കളെ കണ്ടെത്താനാണ് അയാൾ പ്രൊഫൈൽ തയ്യാറാക്കിയതെന്നും തതാൻ മനസ്സിലാക്കിയത്. തുടർന്ന് യുവാവിന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്തതായും യുവതി കുറിപ്പിൽ പറയുന്നു.
യുവതി താൻ നേരിട്ട അനുഭവം സമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചതോടെ സമാനരീതിയിൽ തങ്ങളും തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേർ രംഗത്തുവന്നു. ഇമിഗ്രേഷനിൽ കുടുങ്ങി കിടക്കുകയാണെന്ന് പറഞ്ഞ് പണം തട്ടിയ അനുഭവം വരെയുണ്ടായെന്ന് ചിലർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
Comments