കാബൂൾ: സിറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം 65.5 ലക്ഷത്തിലധികം ആളുകൾ രാജ്യത്തിനകത്ത് തന്നെ കുടിയിറക്കപ്പെട്ടവരായി കഴിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുനത്. സിറിയയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെ കുടിയിറക്കുന്ന രാജ്യമായി അഫ്ഗാൻ മാറിയെന്ന് അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ദാരിദ്ര്യം, അരക്ഷിതാവസ്ഥ, സംഘർഷങ്ങൾ എന്നിവ കാരണം അഫ്ഗാൻ ജനത വീടുവിട്ടിറങ്ങുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘർഷങ്ങളും അക്രമങ്ങളും കാരണം 2022 ഡിസംബർ 31 വരെ 40.39 ലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്, 21.6 ലക്ഷം ആളുകൾ ദുരന്തങ്ങൾ കാരണം പലായനം ചെയ്യപ്പെട്ടു.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) നേരത്തെ അഫ്ഗാനിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വന്തം വിടും നാടും വിട്ടിറങ്ങുകയും എന്നാൽ അവർ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ തന്നെ തുടരുകയും ചെയ്യുന്ന അവസ്ഥയാണ് ആഭ്യന്തര കുടിയേറ്റം എന്ന് കണക്കാക്കുന്നത്.
ആഭ്യന്തര കുടിയേറ്റക്കാക്ക് അഫ്ഗാൻ ഭരണകൂടം യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലഗ്മാൻ പ്രവിശ്യയിൽ നിന്ന് കാബൂളിലേക്ക് മാറിയ മാലിക് ഖാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു സഹായം 50 കിലോ എണ്ണയും 5 കിലോ കടലയുമാണ് മാലിക് ഖാൻ അമർഷത്തൊടെ വ്യക്തമാക്കി.
ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് മസാറിൽ നിന്ന് കാബുളിലേക്ക് താമസം മാറ്റിയത്. ഞങ്ങൾക്ക് വെള്ളവും വൈദ്യുതിയും ഇല്ല. ഇപ്പോൾ കുട്ടികൾ സ്‌കൂളിൽ പോലും പോകുന്നില്ലെന്ന് ഹയാത്തുള്ള എന്ന വ്യക്തി വെളിപ്പെടുത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Comments