തൃശൂർ: നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമർപ്പണം. ഹരിനാമ കീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായാണ് സമർപ്പണം നടക്കുക. ഉത്രാടദിനത്തിൽ ക്ഷേത്രത്തിന്റെ അകത്തളത്തിലാകും കാഴ്ചക്കുല സമർപ്പണം നടക്കുന്നത്. രാവിലെ ശീവേലിക്ക് ശേഷം സ്വർണ കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലയും നെയ്‌വിളക്കും വെക്കും. ശേഷം ഗണപതി ഭഗവാന് നാളികേരം വെച്ച് മാരാരുടെ ശംഖധ്വനിക്കിടെ ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭഗവാന് മുന്നിൽ ആദ്യ കാഴ്ചക്കുല സമർപ്പിക്കും.
ഇതിന് പിന്നാലെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, ഭരണസമിതി അംഗങ്ങൾ, ഭക്തർ എന്നിവർ ഭഗവാന് തിരുമുൽക്കാഴ്‌ച്ച സമർപ്പിക്കും. മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാഴ്ചയാണ് കാഴ്‌ച്ചക്കുല സമർപ്പണം. അത്താഴ പൂജ കഴിഞ്ഞ് നട അടയ്‌ക്കുന്നത് വരെയും കാഴച്ചക്കുല സമർപ്പണം തുടരും.
ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരായിരുന്നു പണ്ട് കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നത്. ഇതിനാൽ തന്നെ ആദ്യ കാലങ്ങളിൽ ഇവ പാട്ടക്കുലകൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഭക്തരുടെ കാഴ്‌ച്ചക്കുല സമർപ്പണമായി മാറുകയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന പഴക്കുലകളിൽ ഒരു ഭാഗം ആനകൾക്കും മറ്റൊരു ഭാഗം ഭക്തർക്ക് നൽകുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനായും നീക്കിവെക്കും.















