തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഏറെ പ്രാധാന്യമുള്ള, വിലപ്പെട്ട വിവരങ്ങൾ ചന്ദ്രയാനിൽ നിന്ന് ലഭിച്ചുവെന്നും വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ചന്ദ്രയാൻ-3യുടെ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഭാഗത്തിനും തകരാർ സംഭവിക്കുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്തിട്ടില്ലെന്നത് അതിശകരമാണ്. ലാൻഡിംഗ് വളരെ സോഫ്റ്റായിരുന്നു. അതിന് ശേഷം നടന്ന റോവറിന്റെ വിന്യാസവും ചലനവും കൃത്യമായിരുന്നു. ആസൂത്രണം ചെയ്ത പ്രകാരം റോവർ ചലിക്കുന്നുണ്ട്. ചെറിയ താമസമുണ്ടായെങ്കിലും എല്ലാം കൃത്യമാണ്. റോവറിലെ രണ്ട് ദൗത്യങ്ങളും ഇതിനോടകം പൂർത്തിയായി. വളരെ പ്രധാനപ്പെട്ടതും ആകാംക്ഷാഭരിതവുമായ ഡാറ്റയാണ് റോവറിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് ലോകത്ത് ആദ്യമായി കിട്ടാൻ പോകുന്ന ഡാറ്റയാണ്. അതിനെക്കുറിച്ച് ശാസ്ത്രജ്ഞർ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ ഉപഗ്രഹം ഇന്ത്യയുടേതാണ്. അതിന് വേണ്ടി പല രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും ശ്രമിക്കുന്നുണ്ടായിരുന്നു. റഷ്യ ശ്രമിച്ചു, പരാജയപ്പെട്ടു. അതിന് കാരണവുമുണ്ട്. ചന്ദ്രനിൽ ദക്ഷിണധ്രുവം നിരപ്പായ സ്ഥലമല്ല എന്നതാണ് പ്രധാന കാരണം. രണ്ട് കിലോമീറ്ററോളം ഉയരമുള്ള കുന്നുകളും മലകളും എല്ലാമുണ്ട്. ഇത്തരമൊരു മേഖലയിൽ നിരപ്പായ സ്ഥലം കണ്ടെത്തുക പ്രയാസമാണ്. വലിയ റിസ്‌ക് എടുത്തുകൊണ്ട് എന്തിന് ദക്ഷിണ ധ്രുവത്തിൽ പോയി എന്ന് ചോദിച്ചാൽ, അവിടെയാണ് ശാസ്ത്രം തേടുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമുള്ളത് എന്നാണ് മറുപടി. കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ലാത്ത മേഖലയാണത്. ഒരുപാട് മൂലകങ്ങളുടെ സാന്നിധ്യമവിടെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ജലസാന്നിധ്യവും പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തത്.” എസ് സോമനാഥ് പ്രതികരിച്ചു.
Comments