ന്യൂഡൽഹി : ഹനുമാൻ ചാലിസ പാരായണത്തിലൂടെ ശ്രദ്ധയാകർഷിച്ച് അഞ്ച് വയസുകാരൻ. പഞ്ചാബിലെ ബട്ടിൻഡ സ്വദേശിയായ ഗീതാൻഷ് ഗോയൽ എന്ന അഞ്ചുവയസ്സുകാരൻ 1 മിനിറ്റ് 35 സെക്കൻഡിലാണ് ഹനുമാൻ ചാലിസ പാരായണം ചെയ്ത് സ്വന്തം റെക്കോർഡ് തന്നെ തകർത്തത് . ചെറുപ്രായത്തിൽ തന്നെ ഇത്രയേറെ കഴിവ് പ്രകടിപ്പിച്ച ഗീതാൻഷിനെ ഈ മാസം 30 ന് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആദരിക്കും .
2018-ൽ ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിയായ 5 വയസ്സുള്ള യുവരാജ് 1 മിനിറ്റ് 55 സെക്കൻഡിനുള്ളിൽ ഹനുമാൻ ചാലിസയുടെ 40 ശ്ലോകങ്ങൾ ചൊല്ലി റെക്കോർഡ് നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും യുവരാജിന്റെ പേര് രേഖപ്പെടുത്തി.
2022 സെപ്റ്റംബറിൽ, ഗീതാൻഷ് ഗോയൽ 1 മിനിറ്റ് 54 സെക്കൻഡിൽ ഹനുമാൻ ചാലിസ ചൊല്ലി യുവരാജിന്റെ റെക്കോർഡ് തകർത്തു. ഇതിന് പിന്നാലെയാണ് ഗീതാൻഷ് ഗോയലിന്റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ രജിസ്റ്റർ ചെയ്തത്. ഇപ്പോഴിതാ സ്വന്തം റെക്കോർഡ് തകർത്തിരിക്കുകയാണ് ഗീതാൻഷ്.മുൻ റെക്കോർഡുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ ഗീതാൻഷ് വെറും 1 മിനിറ്റ് 35 സെക്കൻഡിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തു. ഇതിന് പിന്നാലെയാണ് ഗീതാൻഷിനെ ആദരിക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമു തീരുമാനിച്ചത്.
രാഷ്‌ട്രപതിയിൽ നിന്ന് ആദരം ഏറ്റുവാങ്ങിയ വാർത്തയിൽ ഗീതാൻഷിന്റെ മാതാപിതാക്കൾ ഏറെ സന്തോഷത്തിലാണ്. മകനെയോർത്ത് ഏറെ അഭിമാനമുണ്ടെന്നും ഗീതാൻഷിന്റെ പിതാവ് ഡോ. വിപിൻ ഗോയലും അമ്മ ഡോ. അമൻദീപ് ഗോയലും പറഞ്ഞു. കുട്ടിക്കാലം മുതൽ മകന് ഭാരത സംസ്ക്കാരത്തെയും , സനാതനമൂല്യങ്ങളെയും പറഞ്ഞ് നൽകി വളർത്തിയ മാതാപിതാക്കളെയും ഏറെ പേർ അഭിനന്ദിക്കുന്നുണ്ട് .
Comments