മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണവും നടത്തുന്ന ഡിങ്കൻ റിയാസും സംഘവും പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശികളായ മുഹമ്മദ് റിയാസ്, ഷാജഹാൻ, ഫഹീം ഫായിസ് എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്. കവർച്ച, ഗുണ്ടായിസം എന്നിങ്ങനെ നിരവധി കേസുകളും റിയാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ മാസം ഒമ്പതിന് രാത്രി വിമാനത്താവള പരിസരത്ത് വെച്ച് റിയാസും സംഘവും വേങ്ങര സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളഞ്ഞിരുന്നു. വേങ്ങര സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ ജീവനക്കാരെ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റിയാസിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് ഇയാളെ പിടികൂടാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ഇയാൾക്കെതിരെ കരിപ്പൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ വർഷമാദ്യം മൊറയൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ റിയാസിനെ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് കേസിൽ നിന്ന് സംഘം വിദഗ്ദമായി രക്ഷപ്പെടുകയായിരുന്നു.
Comments