കാൻസർ ചികിത്സയ്‌ക്ക് ഇനി വെറും ഏഴ് മിനിറ്റ്; പുത്തൻ കണ്ടു പിടിത്തവുമായി ഇം​ഗ്ലണ്ട്

Published by
Janam Web Desk

കാൻസറിനെതിരെ പുത്തൻ കണ്ടുപിടിത്തവുമായി ഇം​ഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാൻസർ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്നാണ് ഇം​ഗ്ലണ്ടിലെ ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻഎച്ച്എസ്) ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അംഗീകാരവും മരുന്നിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കുത്തിവെപ്പ് ആരംഭിച്ചതെന്ന് എൻഎച്ച്എസ് പറഞ്ഞു.

കാൻസറിനെതിരായുള്ള ഇത്തരത്തിലൊരു ചികിത്സ ലോകത്ത് തന്നെ ആദ്യമായാണ് നടക്കുന്നത്. തൊലിപ്പുറത്ത് വെയ്‌ക്കുന്ന കുത്തിവെയ്പ്പാണിത്. നൂറു കണക്കിന് രോ​ഗികൾ മരുന്ന് സ്വീകരിക്കാനായി തയ്യാറായി കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

നിലവിലെ അറ്റെസോലിസുമാബ് (atezolizumab) അല്ലെങ്കിൽ ടെസെൻട്രിക് (Tecentriq) രീതിയിലൂടെ രോഗികൾക്ക് അവരുടെ സിരകളിലേക്ക് നേരിട്ട് ഒരു ഡ്രിപ്പിലൂടെയാണ് മരുന്ന് നൽകുന്നത്. ഈ ചികിത്സാ രീതി 30 മിനിറ്റോ ഒരു മണിക്കൂറോ വരെ നീളുന്നതാണ്. ചില രോഗികൾക്ക് മരുന്ന് സിരയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടും ഉണ്ടാകും. എന്നാൽ തൊലിപ്പുറത്തുള്ള പുതിയ രീതിയിൽ കേവലം എഴ് മിനിറ്റ് മാത്രമായിരിക്കും എടുക്കുകയെന്നും അധികൃതർ അറിയിച്ചു.

റോഷെ കമ്പനിയായ ജെനെൻടെകാണ് പുതിയ അറ്റെസോലിസുമാബ് നിർമിച്ചത്. കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമാണ് ഈ മരുന്ന്. പുതിയ രീതിയിലൂടെ രോഗികൾക്ക് സൗകര്യ പ്രദവും വേഗത്തിലുള്ളതുമായ ചികിത്സയും ലഭ്യമാക്കും. ഇതിനു പുറമെ, സമയവും ലാഭിക്കാം. ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും 3,600 രോഗികള്‍ക്ക് അറ്റെസോലിസുമാബ് ചികിത്സ നല്‍കുന്നത്. ഈ രോ​ഗികൾക്ക് പുതിയ രീതി ആശ്വാസമാകുമെന്നും എൻഎച്ച്എസ് വ്യക്തമാക്കി.

Share
Leave a Comment