ബെംഗളൂരു: നാളെ വിക്ഷേപണം നടക്കാനിരിക്കുന്ന ആദിത്യ എൽ1 പേടകത്തിന് ചെയ്ത് തീർക്കാനുള്ളത് നിരവധി ദൗത്യങ്ങൾ. പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് (വിഇഎൽസി) പ്രതിദിനം 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കും. ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.
ആദിത്യ എൽ1-ലെ വലുതും പ്രധാനപ്പെട്ടതും വളരെയധികം സാങ്കേതിക വെല്ലുവിളികൾ നേരിടുന്നതുമായ പേലോഡാണ് വിഇഎൽസി. ഐഎസ്ആർഒയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്‌നോളജി ക്യാമ്പസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
നാളെ രാവിലെ 11.50-നാണ് പിഎസ്എൽവി സി57 റോക്കറ്റിൽ ആദിത്യ എൽ1 വിക്ഷേപിക്കുക. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ഇതിലുള്ളത്. ഇവയിൽ നാലെണ്ണം സൂര്യനിൽ നിന്നുമുള്ള പ്രകാശത്തെ നിരീക്ഷിക്കുമ്പോൾ മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും നടത്തും.
ഓരോ മിനിറ്റിലും ഓരോ ചിത്രം വീതം ആദിത്യ എൽൗ ഭൂമിയിലേക്ക് അയക്കും. ഇത്തരത്തിൽ 24 മണിക്കൂറിൽ 1,440 ചിത്രങ്ങളാകും പേടകം ഭൂമിയിലേക്ക് അയക്കുകയെന്ന് ആദിത്യ എൽ1 പ്രൊജക്ട് സയന്റിസ്റ്റും വിഇഎൽസിയുടെ ഓപ്പറേഷൻ മാനേജറുമായ ഡോ മുത്തു പ്രിയൽ വ്യക്തമാക്കി.
‘ജനുവരിയോടെ പേടകം ലക്ഷ്യസ്ഥാനത്തെത്തും. ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് മുന്നോടിയായി ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും തയാറെടുക്കുന്നതിനും സമയമെടുക്കും. ചെറിയ ഉപകരണങ്ങളാണ് ആദ്യം പരിശോധിക്കുക. വിഇഎൽസിയുടെ ഷട്ടർ ഏറ്റവും അവസാനമാകും തുറക്കുന്നത്. ഇത് നടക്കുക ഫെബ്രുവരിയിലാകും.’- പ്രൊഫ. ജഗ്‌ദേവ് സിംഗ് പറഞ്ഞു.
Comments