ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡലുകൾ കൊയ്യുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അദ്ദേഹം പറത്തു. അന്താരാഷ്‌ട്ര തലത്തിൽ രാജ്യം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് മാസത്തിൽ മാത്രം കായിക ലോകത്ത ശ്രദ്ധേയമായ പ്രകടനങ്ങളാണ് രാജ്യം കാഴ്ചവെച്ചത്. ചെസ്, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് എന്നിവയുൾപ്പെടെയുള്ളവയിൽ ഭാരതത്തിന്റെ കായിക വൈദഗ്ധ്യം പ്രകടമായി. ലോകത്തിലെ മികച്ച താരങ്ങൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് ഉയരങ്ങളിലെത്താൻ ഇന്ത്യൻ താരങ്ങൾക്കായി. ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസണിനെതിരെയായിരുന്നു 18-കാരന്റെ പോരാട്ടം. പ്രജ്ഞാനന്ദയുടെ കരുനീക്കം ഇന്ത്യ ചെസിന്റെ പുത്തൻ ഭാവിയാണ് തുറക്കുന്നത്. മാഗ്നസ് കാൾസൺ ടൈ-ബ്രേക്കറിൽ കളി ജയിച്ചെങ്കിലും ബുദ്ധി രക്ഷസൻ എന്നാണ് 18-കാരനെ വിശേഷിപ്പിച്ചത്. സമ്മർദ്ദവും ഭയമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നെതന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ പ്രചോദനത്തിൽ താരങ്ങൾ മികച്ച പ്രകടനം നടത്തി മെഡലുകൾ രാജ്യത്തെത്തിക്കുന്നുവെന്നും കായികമന്ത്രി ചൂണ്ടിക്കാട്ടി.
അത്‌ലറ്റിക്‌സ് ഇനത്തിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചതും കായിക മന്ത്രി എടുത്തുപറഞ്ഞു. ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവുമായാണ് ഇന്ത്യൻ താരം മടങ്ങിയത്. 2023 സീസണിൽ, ദോഹയിലും ലൊസാനെയിലെയും ഡയമണ്ട ലീഗുകളിലെ വിജയവും നീരജ് ചോപ്ര സ്വന്തമാക്കിയിരുന്നു. ലോകത്തിലെ മികച്ച ജാവലിൻ ത്രോക്കാരിൽ ഒരാളെന്ന നിലയിൽ നീരജ് ചോപ്രയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ബാഡ്മിന്റണിൽ എച്ച്.എസ് പ്രണോയ് ഇന്ത്യയ്‌ക്കായി വെങ്കല മെഡൽ കരസ്ഥമാക്കി. കായികരംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന അന്താരാഷ്‌ട്ര അംഗീകാരങ്ങൾക്ക് ഒരു മുതൽ കൂട്ടായിരുന്നു അതെന്നും മന്ത്രി പറഞ്ഞു.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോർഡ് തകർത്ത് ഇന്ത്യയുടെ 4X400 മീറ്റർ പുരുഷ റിലേ ടീം വാർത്തകളിൽ ഇടം നേടി. അവസാന മത്സരത്തിൽ അവർ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഹീറ്റ്‌സിലെ മിന്നും പ്രകടനം ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യൻ അത്‌ലറ്റുകളുടെ കഴിവ് പ്രകടമാക്കി. ഏറ്റവുമൊടുവിൽ ചൈനയിലെ ചെങ്ഡുവിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 11 സ്വർണമടക്കം 26 മെഡലുകളുമായാണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. ഓഗസ്റ്റിലെ ഈ നേട്ടങ്ങൾ വ്യക്തിഗത വിജയങ്ങൾ മാത്രമല്ലെന്നും ആഗോള കായികരംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന്റെ വിശാലമായ പ്രവണതയെ സൂചിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Comments