മമ്മൂട്ടി അഭിനയിച്ച അമരം എന്ന ഹിറ്റ് സിനിമയിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട് ഒറ്റയിരിപ്പില്‍ ഇരുന്ന് എഴുതിയതാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പിന്നീട്ട് തനിക്ക് ആ പാട്ട് തിരുത്തേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ചില പാട്ടുകൾ എഴുതി തീർക്കാൻ സമയമെടുക്കും. എന്നാൽ, ചില പാട്ടുകൾ വളരെ വേഗത്തിൽ എഴുതി തീർക്കാൻ കഴിയും. ക്യാരക്ടറിനെ ഉൾക്കൊള്ളുന്നതുപോലെ ആയിരിക്കും ഇത് സംഭവിക്കും. അങ്ങനെ ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാണ് അമരത്തിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട്
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ’ എന്ന് പറയുമ്പോള്‍ അത് ജീവിതത്തില്‍ എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. ‘അന്നു കണ്ടില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം പാഴായേനെ’ എന്ന് പറയില്ലേ അതുപോലെ. അത് എനിക്കും തോന്നാറുള്ളതാണ്. അതാണ് ആ പാട്ടില്‍ ഞാന്‍ എഴുതിയത്. നമ്മുടെ വികാരമാണ് എപ്പോഴും എഴുതുന്നത്. കഥാപാത്രത്തിലൂടെ നമ്മള്‍ പറയുകയാണ്. അപ്പോഴാണ് അത് പാട്ടാകുന്നത്.
കമലദളത്തിലെ ‘എന്നുമാ സങ്കല്‍പ പാദപത്മങ്ങളില്‍ തല ചായ്ച്ച് വെച്ചേ സീത ഉറങ്ങാറുള്ളൂ’ എന്ന വരിയുണ്ട്. അതു പോലെ മനസ്സിലേക്ക് കയറാന്‍ പറ്റണം. എനിക്കത് പറ്റാറുണ്ട്. ഓരോ കഥാപാത്രങ്ങളിലേക്കും അങ്ങോട്ട് പോകുകയാണ്. അവരെ ഇങ്ങോട്ട് കൊണ്ടുവരികയല്ല. ഇപ്പോഴും ചെറിയ കുട്ടികളൊക്കെ മത്സരങ്ങളില്‍ പാടുന്നത് എന്റെ പാട്ടുകളാണ്. അവരൊക്കെ കാണുമ്പോള്‍ പറയുകയും ചെയ്യും. പാട്ടെഴുതി 30 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ പാട്ടിന്റെ പേരില്‍ തിരിച്ചറിയുന്നു.’- കൈതപ്രം പറഞ്ഞു.
Comments