ബഹിരാകാശ പര്യവേക്ഷണത്തിൽ ആഗോള ഭീമനായി മാറിയിരിക്കുകയാണ് ഐഎസ്ആർഒ. ഇതുവരെ ഒരു രാജ്യവും സ്വന്തമാക്കാത്ത നേട്ടമാണ് ഇന്ത്യ ചന്ദ്രനിൽ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കാലുകുത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
ആഗോളതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റുന്ന സംഭവമായിരുന്നു ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ലോക നേതാക്കളും വരെ ഇന്ത്യയുടെ ഈ സുവർണ നേട്ടത്തെ പ്രകീർത്തിച്ചു. എന്നാൽ ഇന്ത്യയുടെ ഈ നേട്ടത്തെ അംഗീകാരിക്കാൻ തയ്യാറാകാത്ത രാജ്യമാണ് പാകിസ്താൻ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വീഡിയോ ആണ് ഇസ്രോ പുറത്തുവിടുന്നതെന്ന് വരെ പാക് ചിന്തകർ പ്രചരിപ്പിച്ചു. ലോകത്തിന്റെ നെറുകയിൽ ഭാരതം രാജാവായി നിലകൊള്ളുന്നത് അംഗീകരിക്കപ്പെടാനുള്ള ബുദ്ധിമുട്ടാണ് വ്യാജപ്രചരണങ്ങൾ. രാജ്യം ചന്ദ്രയാൻ-3 വിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന വിവരം പുറത്തുവിട്ടപ്പോൾ തന്നെ മുൻ പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചന്ദ്രദർശനത്തിനായി ഇത്രയധികം ദൂരം സഞ്ചരിക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്‌ഐആർഒ സ്ഥാപിതമാകുന്നതിന് വർഷങ്ങൾക്ക് മുൻപേ പാക് മണ്ണിൽ ബഹിരാകാശ ഏജൻസി സ്ഥാപിച്ചിരുന്നു. ഇസ്രോ സ്ഥാപിക്കുന്നതിന് എട്ട് വർഷങ്ങൾക്ക് മുൻപ്, 1961-ലാണ് പാകിസ്താന്റെ സ്‌പേസ് ആന്റ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച്ച് കമ്മീഷൻ (SUPARCO) സ്ഥാപിതമായത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശികമായി സാമ്യതകളുണ്ടെങ്കിലും ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളുടെ കാര്യത്തിലും സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും ബഹുദൂരം മുൻപിലാണ്.
പാക് ബഹിരാകാശ ഏജൻസി പരാജയമറിയുന്നതിനുള്ള കാരണങ്ങൾ പലതാണ്. ലോകത്തെ സമ്പദ് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.അനുദിനം വികസനത്തിന്റെ പാതയിലുള്ള ഭാരതത്തിൽ അത്ര തന്നെ വിഭവങ്ങളുമുണ്ട്. നിരന്തരമായി പാകിസ്താൻ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ വികസനത്തിന് വിലങ്ങ് തടിയാകുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിയാത്ത ഭരണകൂടം, നിർണായകമായ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഭയപ്പെടുന്നുവെന്നതാണ് വാസ്തവം. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും പലിശ നിരക്കുകൾക്കുമിടയിൽ വളർച്ച നിരക്ക് കൂപ്പുകുത്തുകയാണ്. രാജ്യം കുറച്ച് ദശബ്ദകാലമായി ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ, ബഹിരാകാശ മേഖലയ്‌ക്കായി ചെലവഴിച്ചത് 12,543.91 കോടി രൂപയാണെങ്കിൽ പാകിസ്താൻ ചെലവിട്ടത് കേവലം 739.51 കോടി രൂപ മാത്രമാണ്. ഇന്ത്യ വരും വർഷങ്ങളിൽ വമ്പൻ ദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ചന്ദ്രയാൻ-4-ഉം, ശുക്രനിലേക്കും പഠനങ്ങൾ നടത്താനും രാജ്യം പദ്ധതിയിടുന്നു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗാൻയാൻ ദൗത്യവും ഉടൻ ഉണ്ടാകുമെന്നും ഇസ്രോ സൂചന നൽകുന്നുണ്ട്. വരുന്ന പതിറ്റാണ്ടിലേക്കുള്ള ദൗത്യങ്ങൾ പോലും ഇന്ത്യൻ ബഹിരാകാശ ഏജൻസി റെഡിയാക്കി കഴിഞ്ഞുവെന്ന് ചുരുക്കം.
എന്നാൽ സ്ഥാപിതമായ സമയം മുതൽ മന്ദഗതിയിലാണ് പാക് ബഹിരാകാശ ഏജൻസി പ്രവർത്തിക്കുന്നത്. നിലവിൽ 2040-ലേക്കുള്ള പദ്ധതി മാത്രമാണ് സൂപ്പാർക്കോയുടെ മുന്നിലുള്ളത്. സ്ഥാപിതമായിട്ട് ആറ് പതിറ്റാണ്ടായെങ്കിലും രാജ്യത്തിന് സ്വന്തമായി ഇതുവരെ ലോഞ്ച് വെഹിക്കിൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ പാകിസ്താന് ബഹിരാകാശ വിക്ഷേപണം നടത്താനാകില്ല. 2011 ഓഗസ്റ്റിലാണ് അവസാനമായി പാകിസ്താന്റെ പേടകം ചൈനീസ് ലോഞ്ച് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ഐടി വൈദഗ്ധ്യവും പാകിസ്താന്റെ പരിമിതിയാണ്. ഇന്ത്യയുടെ കരുത്തുറ്റ ഐടി മേഖല രാജ്യത്തിന് മുതൽക്കൂട്ടാണ്. ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെ ഏറെ പിന്തുണയ്‌ക്കുന്നു. ചൈനയുടെ സഹായമാണ് പാകിസ്താന്റെ ഏക ആശ്രയം. ബഹിരാകാശ മേഖലയിലെ വമ്പൻമാരായ ചൈനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പാകിസ്താന് ഭൂമിയുടെ ഭ്രമണപഥത്തിലോ ചന്ദ്രനിലോ എത്തിപ്പെടാനായില്ല. ആഭ്യന്തര കലഹത്തിലും തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിലും വിവരമില്ലായ്മയിലും അകപ്പെട്ട് മരണമടഞ്ഞതാണ് പാകിസ്താന്റെ ബഹിരാകാശ സ്വപ്‌നങ്ങൾ.















