ന്യൂഡൽഹി: 20-ാമത് ആസിയാൻ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജക്കാർത്തയിലേക്ക് പുറപ്പെടും. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജക്കാർത്തയിലേക്ക് പോകുന്നത്. സെപ്തംബർ ആറിന് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് പുറപ്പെടും.
ആസിയാൻ ഉച്ചകോടിയ്‌ക്ക് പിന്നാലെ ജി20 യോഗം നടക്കുന്നതിനാൽ ഇത് പ്രധാനമന്ത്രിയുടെ ഹ്രസ്വകാല സന്ദർശനമായിരിക്കും. ഇന്തോനേഷ്യയാണ് ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്. ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ന്യൂസ്‌ലാൻഡ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ എട്ട് അംഗരാജ്യങ്ങളെയും ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലേക്ക് കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒമ്പതാമത് ആസിയാൻ ഉച്ചകോടിയാണിത്.
വരാനിരിക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഈസ്റ്റ് ഏഷ്യ ഉച്ചകോടി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്യും. സമുദ്രവ്യാപാരം, സൈബർ സുരക്ഷ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സഹകരണ മേഖലകളിലെ ബന്ധം എന്നിവ കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യ-ആസിയാൻ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സമ്മേളനങ്ങൾക്ക് ശേഷം സെപ്തംബർ ഏഴിന് പ്രധാനമന്ത്രി തിരിച്ചെത്തും.















