തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടറിയേറ്റിനുള്ളിൽ കിടന്നുറങ്ങിയ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടറിയേറ്റ് സൗത്ത് ബ്ളോക്കിലെ ഓഫീസിലാണ് തൊഴിൽ വകുപ്പിലെ ഓഫീസ് അറ്റൻഡന്റായ പേയാട് സ്വദേശി അനിൽ കുമാർ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങിപ്പോയത്. കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത അനിലിനെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി 8.30ന് ഒന്നാം നിലയിലെ ഓഫീസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്‌ക്ക് ഡ്യൂട്ടിൽ മദ്യപിച്ചെത്തിയ അനിൽകുമാർ ഓഫീസിലെ ആളൊഴിഞ്ഞ ഭാഗത്താണ് കിടന്നുറങ്ങിയത്. എന്നാൽ മദ്യലഹരിൽ വൈകിട്ട് ജോലി സമയം കഴിഞ്ഞ് മറ്റ് ജീവനക്കാർ പോയതും രാത്രിയായതൊന്നും ഇയാൾ അറിഞ്ഞിരുന്നില്ല.
രാത്രി ഓഫീസിന്റെ വാതിലുകൾ പൂട്ടാനെത്തിയ സുരക്ഷാ ജീവനക്കാരനാണ് നിലത്ത് ബോധമില്ലാതെ കിടക്കുകയായിരുന്ന അനിൽകുമാറിനെ കണ്ടത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്ന അനിലിനെ സുരക്ഷാ ജീവനക്കാരൻ പിടിച്ചുവലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. ഇതിൽ അക്രമാസക്തനായ ജീവനക്കാരൻ തന്റെ കൈയിലുണ്ടായിരുന്ന താക്കോൽ കൊണ്ട് സുരക്ഷാ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പിന്നാലെ കന്റോൺമെന്റ് പോലീസെത്തി ഇയാളെ പുറത്തേക്ക് മാറ്റുകയും ശേഷം കേസെടുക്കുകയുമായിരുന്നു. സെക്രട്ടറിയേറ്റിലെ സുരക്ഷാവിഭാഗം അസി.ഓഫീസർ ആർ.ജയകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്.
Comments