ഉഷസ്സന്ധ്യയുടെ ശോണാഭയിൽ ധരംശാല തുടുത്തു തുടങ്ങുമ്പോഴാണ് അവിടെ നിന്ന് വജ്രേശ്വരി ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്. തലേ ദിവസത്തെ സവാരിക്കിടെ, ധരംശാലയിൽ നിന്ന് മടങ്ങും മുൻപ് അധികം ദൂരെ അല്ലാതെ സ്ഥിതിചെയ്യുന്ന പ്രധാന ചില ആരാധനാലയങ്ങളിൽ പോകുന്നതിനെ കുറിച്ച് ഒരു സുഹൃത്തുമായി ചർച്ചചെയ്യുകയുണ്ടായി. സംഭാഷണം മലയാളത്തിലായിരുന്നെങ്കിലും ഹിമാചൽ സ്വദേശിയായ ഞങ്ങളുടെ സാരഥി സ്ഥലനാമങ്ങൾ ശ്രവിച്ച് ചർച്ചാ വിഷയമെന്തെന്നു ഊഹിച്ചെടുത്തുകൊണ്ട് മുൻകൂർ ക്ഷമാപണത്തോടെ സംഭാഷണത്തിനിടയ്‌ക്ക് കയറി ഒരു നിർദ്ദേശം വച്ചു. ഞങ്ങൾ പറഞ്ഞ സ്ഥലങ്ങൾക്ക് പുറമേ പ്രധാനപ്പെട്ട മറ്റു ചിലയിടങ്ങൾ കൂടി കണ്ടു വരുന്നതിനു ഗംഭീരമായ വാടകയിളവുകളോടെയുള്ള ഒരു യാത്രാ പാക്കേജ്. ചോദിച്ചറിഞ്ഞു തേടി പിടിച്ചു പോകുന്ന യാത്രകളോട് നീരസമുള്ള സുഹൃത്ത് എന്റെ അഭിപ്രായത്തിനു കാത്തുനിൽക്കാതെ ആ കരാർ അപ്പോൾ തന്നെ ഒപ്പുവച്ചു. ഫലത്തിൽ അത് നന്നായി.
കാംഗ്ര എന്ന ഭൂമികയുടെ സർവ്വാധിപതിയും രക്ഷോദേവതയുമായി തദ്ദേശീയരായ ഭക്തർ കരുതുന്ന വജ്രേശ്വരിയുടെ ക്ഷേത്രത്തിലേക്കു ധരംശാലയിൽ നിന്ന് അധിക ദൂരമില്ല. ഗോത്ര കാലം മുതൽ അനുവർത്തിച്ചു പോരുന്ന മാതൃദൈവ ആരാധനാ പദ്ധതികൾക്ക് വികാസപരിണാമങ്ങൾ നടന്നിട്ടുള്ള ശാക്തേയ കേന്ദ്രങ്ങളെ ശക്തിപീഠങ്ങളെന്നു വിളിക്കുന്നു. ‘ കാമരൂപം മുതൽ ഛായാഛത്രം വരെയുള്ള ‘ പ്രധാന 51 ശക്തിപീഠങ്ങൾക്ക് ദക്ഷപുത്രിയുടെ ഖണ്ഡിക്കപ്പെട്ട ശരീരാംഗങ്ങൾ പതിച്ച സ്ഥാനങ്ങൾ എന്ന പരികല്പന നൽകി പ്രാമാണികത കല്പിക്കുന്നു. ഇപ്പറഞ്ഞ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാംഗ്രയിലെ വജ്രേശ്വരി ക്ഷേത്രം. ലളിതോപാസനയിലെ മുഖ്യ പ്രതീകമായ ശ്രീചക്രത്തിന്റെ വജ്ര നിർമിതമായ ദ്വാദശ ഭിത്തികളിൽ പതിനൊന്നാമത്തേതിലുള്ള വജ്രമയി നദിയുടെ അധിദേവതയാണ് വജ്രേശ്വരി എന്ന് താന്ത്രിക മതം. കാങ്ടാ മാതാ, നഗർകോട് മാതാ, ബ്രജേശ്വരി എന്നിങ്ങനെയുമുണ്ട് ദേവിക്കിവിടെ അഭിധാനങ്ങൾ.

ഞങ്ങൾ ക്ഷേത്രത്തിലെത്തുമ്പോൾ തിരക്ക് കുറവായിരുന്നു. ശിലാ നിർമ്മിതമായ സംരക്ഷണ മതിലിനകം പൂകാനുള്ള അനാർഭാട ഗോപുരത്തിലൂടെ അകത്തു കടന്നപ്പോൾ ശ്രീകോവിലിന്റെ മുന്നിലുള്ള മണ്ഡപത്തിൽ, കയ്യിൽ പൂജാ ദ്രവ്യ തട്ടുമായി ഒരു സംഘം ഹിന്ദിയിലുള്ള കീർത്തനങ്ങൾ ആലപിച്ചു നിൽക്കുന്നു.മണ്ഡപത്തിന് മുന്നിൽ ശ്രീകോവിലിനഭിമുഖരായി നിൽക്കുന്ന നാലഞ്ച് ഉഗ്ര കേസരികളുടെ ലോഹ പ്രതിമകൾ.ശ്രീകോവിലിൽ മുഖ്യ ദേവതയുടെ വളരെ അടുത്ത് ചെന്നു തന്നെ ദർശനം നടത്താം. ഒരടി പോലും വലിപ്പമില്ലാത്ത ശിലാഖണ്ഡമാണ് (പിണ്ഡി) ഇവിടെ ദേവിയുടെ മുഖ്യ പ്രതീകം. ഉത്തര ഭാരതത്തിലെ ശക്തിപീഠങ്ങളിൽ പലതിലും ചാരുശില്പ പ്രതിഷ്ഠകൾ കാണാറില്ല. ‘ ഗയയിൽ ‘ ഒരു ദീപമെങ്കിൽ ‘ ഗോണ്ടയിൽ ‘ ഒരു ദ്വാരം, അംബാജിയിൽ ഒരു യന്ത്രമെങ്കിൽ അലോപിയിൽ ഒരൂഞ്ഞാൽ……. ഇങ്ങനെ പോകുന്നു ശക്തിപീഠങ്ങളിലെ ദേവീ പ്രതീകങ്ങൾ. വജ്റേശ്വരിയുടെ പ്രതീകമായ ശിലാഖണ്ഡത്തിന് മുകളിൽ ഒരു സ്വർണ കിരീടം ചാർത്തി അലങ്കരിച്ചിരിക്കുന്നു. ഈ പിണ്ഡി പ്രതിഷ്ഠയ്‌ക്ക് സമീപത്തായി ഇതിനേക്കാൾ ചെറുതായ മറ്റു രണ്ടു പിണ്ഡികൾ കൂടിയുള്ളതിൽ ഒന്ന് മഹാകാളിയെയും മറ്റേതു ഏകാദശിയുടെ അധിദേവതയെയും പ്രതിനിധീകരിക്കുന്നു. മതിൽക്കകത്തു തന്നെയാണ് ഉപദേവതകളിൽ മുഖ്യ സ്ഥാനം അലങ്കരിക്കുന്ന ഭൈരവന്റെ സ്ഥാനവും. ഇതിനു പുറമേ ഷഷ്‌ടിയുടെ ദേവത, മാരുതി, ഗണപതി ഇങ്ങനെയുള്ള ചില മൂർത്തികളും ഇവിടെ ആരാധനയേൽക്കുന്നു.

ഗോത്രകാലം മുതലുള്ള ആരാധനാ കേന്ദ്രം നാഗരികതയുടെ വളർച്ചയിൽ മഹാക്ഷേത്രമായി പരിണമിക്കപ്പെട്ടു. പ്രചാരത്തിലുള്ള ഐതീഹ്യം സ്വപ്നത്തിലെത്തിയ ദേവിയുടെ അരുളപ്പാടനുസരിച്ചു പാണ്ഡവരാണ് ദേവിക്ക് ആദ്യം ക്ഷേത്രം സമർപ്പിക്കുന്നതെന്നാണ്. ഒരു കാലഘട്ടത്തിന് അപ്പുറത്തെ ക്ഷേത്രത്തിന്റെ ചരിത്രം കണ്ടെത്തുക പ്രയാസം.അതേ സമയം ക്ഷേത്രത്തെ കുറിച്ച് പറയുന്ന സംസ്കൃത സാഹിത്യങ്ങളുടെ രചനാകാലഘട്ടം നിർണയിക്കുമ്പോൾ സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഭാരതത്തിലെ ഭക്തന്മാർ ആശ്രയിച്ചു വന്ന എണ്ണം പറഞ്ഞ മഹാക്ഷേത്രങ്ങളുടെയിടയിലാണ് വജ്രേശ്വരി പീഠത്തിന്റെ സ്ഥാനം. ഈ ക്ഷേത്രത്തിന്റെ സമ്പത്തും ഖ്യാതിയും തുടരെ തുടരേയുള്ള ക്ഷേത്ര ആക്രമണത്തിന് വഴിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ഗസ്നി നാലു തവണ ക്ഷേത്രം കൊള്ളയടിച്ചതിനുപുറമേ സിക്കന്ദർ ലോദിയും മുഹമ്മദ് ബിൻ തുഗ്ലക്കും ക്ഷേത്രം തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ സംഭവിച്ച ക്ഷേത്രത്തിന്റെ ഒരു കാലത്തെ പുനർനിർമ്മാണത്തിന് അക്ബർ ചക്രവർത്തി വലിയ സംഭാവന നൽകിയിട്ടുള്ളതും ചരിത്രമാണ്. നിലവിലെ ക്ഷേത്ര സമുച്ചയം 1920 ഇൽ പുനരുദ്ധാരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. നാലു നവരാത്രികളും മകര സംക്രാന്തിയുമാണ് പ്രധാന ആഘോഷങ്ങൾ.

അകത്തളത്തിൽ ഒരു കോണിലുള്ള ഹോമകുണ്ഡത്തിൽ തീയാളുന്നുണ്ട്. എന്നെ വാരി പുണർന്നു ഇടയ്‌ക്ക് ഇടയ്‌ക്ക് കാത് പൊത്തിപ്പിക്കുന്ന ധരംശാലയിലെ തണുപ്പിനേ അവിടെ ചെന്നു ഞാൻ ഒഴിപ്പിച്ചു വിട്ടു.. പൊൻവെയിലുനു മാറ്റു കൂടുന്നു… മാതൃ ദേവതയ്‌ക്ക് ജയാരവം മുഴക്കി കൊടി തോരണങ്ങളുമായി നടയിൽ പുരുഷാരം കൂടി വരുന്നു…..
എഴുതിയത് രവിശങ്കർ















