തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ബോർഡ് ആവശ്യപ്പെട്ട വർദ്ധനവ് എന്തായാലും ഉണ്ടാകില്ല. പരമാവധി ഉപഭോക്താക്കളുടെ പ്രയാസം ലഘൂകരിക്കാനുളള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു
ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും ശരാശരി 40 പൈസ വീതവും അതിന് ശേഷമുളള വർഷങ്ങളിൽ 20 പൈസ, 5 പൈസ എന്ന ക്രമത്തിലും നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ബോർഡ് ആവശ്യം. എന്നാൽ ബോർഡ് ആവശ്യപ്പെട്ട അതേ തരത്തിൽ വർദ്ധനവ് ഉണ്ടാകില്ലെന്നും റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.
നിലവിലുളള നിരക്കിന് ഈ മാസം 30-വരെയാണ് പ്രാബല്യം. സർക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവിറങ്ങുക. അതേസമയം പുതുപ്പളളി തിരഞ്ഞെടുപ്പ് ഫലവും വൈദ്യുതി നിരക്ക് വർദ്ധനവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments