തിരുവനന്തപുരം: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിൽ. നബീലിനെ ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കാളിത്തമുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതി നബീലിനെ കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിൽ നിന്ന് എൻഐഎ പിടികൂടിയത്. കർണാടകയിലും, തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു സെയ്ത് നബീൽ അഹമ്മദ് എന്ന നബീൽ. പാലക്കാടും തൃശൂരും വെച്ച് നടന്ന ഗൂഢാലോചനകളിൽ നബീൽ പങ്കാളിയായിട്ടുണ്ട്. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തി. വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കിയതിനിടെയാണ് വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞയാഴ്ച പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
വിശദമായി ചോദ്യം ചെയ്യാൻ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ഈ മാസം 16 വരെ നബീലിനെ കസ്റ്റഡിയിൽ ലഭിച്ചു. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിർവഹിച്ചിരുന്നവരിൽ ഒരാൾ നബീലാണ്. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. ആഷിഫ് പിടിയിലായത് തമിഴ്നാട് സത്യമംഗലം വനമേഖലയ്ക്കടുത്ത് നിന്നായിരുന്നു. പിന്നീട് ഷിയാസും അറസ്റ്റിലായി. ഇവരിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് നബീലും പിടിയിലായത്. പ്രതിയെ ഗൂഡാലോചനകൾ നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ച് തെളിവെടുപ്പ് നടത്തും.
Comments