ആറ് വർഷങ്ങൾക്ക് മുൻപ്, 2018-ന്റെ മധ്യത്തിലാണ് നിപ എന്ന രോഗത്തെ കുറിച്ച് മലയാളി അറിഞ്ഞ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ അജ്ഞാത രോഗമായിരുന്നെങ്കിലും വൈകാതെ രോഗം പരത്തുന്നത് വാവ്വലാണെന്നും നിപ വൈറസാണ് കോഴിക്കോട് ജില്ലയെയ പിടിച്ചുലക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അന്ന് 17 പേരുടെ ജീവനാണ് നിപ എന്ന പിശാച് കവർന്നത്. ഭീകര രോഗം കേരളത്തെയാകെ ഭയത്തിന്റെ മുൾമുനയിൽ കൊരുത്തിട്ട ദിനങ്ങളിൽ കരുത്ത് പകർന്നത് ആരോഗ്യരംഗത്തെ ഓരോരുത്തരുമാണ്. മരണസംഖ്യ കുറ യ്‌ക്കാൻ ആതുരശുശ്രൂഷ രംഗത്തുള്ളവർ വഹിച്ച പങ്ക് കുറച്ചോന്നുമല്ല. അതിൽ നോവായി ഇന്നും അവേശിഷിക്കുന്നത് സിസ്റ്റർ ലിനിയും ലിനിയുടെ സേവനവുമാണ്.
നിപ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്ന പേരാകും സിസ്റ്റർ ലിനി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി നഴ്‌സായിരുന്നു. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് പനി ബാധിച്ച് ആദ്യം ചികിത്സയ്‌ക്കെത്തിയത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് ഇയാൾ മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറിൽ അണുബാധയുണ്ടായാണ് മരിച്ചത്. പിന്നീട് ഇയാളുടെ സഹോദരനും പിതാവും ബന്ധുവും സമാന ലക്ഷണങ്ങളോടെ രോഗബാധിതനായി. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിക്കുന്നത്. ആരോഗ്യവകുപ്പ് അതിവേഗം സമ്പർക്കപ്പട്ടിക തയ്യാറാക്കി പ്രതിരോധവല തീർത്തപ്പോഴേക്കും 17 ജീവനുകൾ കവർന്നിരുന്നു. സാബിത്തിനെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനിക്കും രോഗബാധ പിടിപ്പെട്ടത്.
രോഗികളെ പരിചരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലിനി അതിലേറെ ഇഷ്ടത്തോടെയാണ് നഴ്‌സിംഗ് തിരഞ്ഞെടുത്തത്. മരണക്കിടക്കയിൽ വച്ച് ലിനി ഭർത്താവിന് എഴുതിയ കത്ത് അന്ന് കേരളത്തെയാകെ കരയിച്ചിരുന്നു. തനിക്ക് നിപ്പ ബാധിച്ചുവെന്നും അതെത്ര ഭീകരമായ അവസ്ഥയാണെന്നും ലിനിക്ക് മനസ്സിലായിരുന്നു. അതിനാൽ തന്നെ പ്രിയപ്പെട്ടവർ തന്നെ കാണാനെത്തരുതെന്നും അവൾക്കറിയാമായിരുന്നു. അതുകൊണ്ട് അന്ന് ലിനി കുറിച്ചു, ”സജീഷേട്ടാ , am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം. please… with lots of love.. ‘ -കേരളത്തെ ഒന്നടങ്കം കരയിച്ച വരികളായിരുന്നു ഇത്. കർമ മണ്ഡലത്തിൽ സ്വജീവൻ തൃജിക്കേണ്ടി വന്ന ധീര വനിതയ്‌ക്ക് ലോകാരോഗ്യ സംഘടന ആദരമർപ്പിച്ചിരുന്നു.
പിന്നീട് ലിനിയുടെ ഭർത്താവ് സജീഷിന് സർക്കാർ ജോലി ലഭിച്ചു. അമ്മയുടെ ആഗ്രഹം പോലെ കുഞ്ചു ഗൾഫ് സന്ദർശിച്ചു. 2022-ൽ സജീഷും മക്കളും പുത്തൻ ജീവിതത്തിലേക്ക് പ്രവേശിച്ചു, അധ്യാപികയായ പ്രതിഭയെ വിവാഹം ചെയ്തു. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി പ്രതിഭയും മകളുമുണ്ട്.
Comments