ഇടുക്കി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് തൊടുപുഴ കുടുംബകോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭർത്താവിന്റെ ആക്രമണം. കൗൺസിൽ ഹാളിൽ വെച്ചാണ് ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെയാണ് ഭർത്താവായ അനൂപിന്റെ ആക്രമണമുണ്ടായത്.
അനൂപ് ഫയൽ ചെയ്ത വിവാഹമോചന അപേക്ഷയിൽ കൗൺസിലിംഗിന് വേണ്ടി എത്തിയതാണ് ജുവലും പിതാവും. കൗൺസിലിംഗിൽ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവൽ പറഞ്ഞതാണ് യുവാവ് പ്രകോപിതനായത്. പിന്നാലെ ആക്രമണം ഉണ്ടായതായാണ് പരാതി.
കൗൺസിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നിൽക്കവെയാണ് മർദ്ദനമുണ്ടായത്. സംഭവത്തിൽ അനൂപിനെതിരെ കേസ് എടുക്കാൻ കുടുംബകോടതി തൊടുപുഴ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും മൊഴി എടുത്തിട്ടുണ്ട്. അതേസമയം യുവതി മർദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പോലീസിനെ സമീപിച്ചിട്ടുണ്ട്.
Comments