ബിജെപിയുടെ മുതിർന്ന നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് ശേഷം കുടുബ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാകും പേരാവൂർ മണത്തണയിലെ വീട്ടിൽ ഭൗതിക ദേഹം എത്തിക്കുന്നത്.
പുലർച്ചെ 5.15-ഓടെ കണ്ണൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതികദേഹം എത്തിച്ചു. നിരവധി പ്രവർത്തകരാണ് മുകുന്ദേട്ടനെ ഒരുനോക്ക് കാണാനെത്തിയത്.
കോഴിക്കോട് ടൗൺ ഹാളിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയടക്കം സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ മുകുന്ദേട്ടന് അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് കോഴിക്കോട്ടെ പൊതുദർശന ചടങ്ങുകൾ പൂർത്തിയായത്. ഇതിന് ശേഷം ഭൗതികദേഹം തലശ്ശേരിയിലേക്ക് കൊണ്ട് പോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, എംടി രമേശ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പിപി മുകുന്ദന്റെ ഭൗതിക ദേഹത്തെ അനുഗമിച്ചിരുന്നത്.
ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് പി പി മുകുന്ദന്റെ മൃതദേഹം പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരൻ, ഹൈബി ഈഡൻ എം പി, മേയർ അഡ്വ.എം അനിൽകുമാർ, മുൻ എം പി സുരേഷ് കുറുപ്പ്, ബി ജെ പി നേതാക്കളായ ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ, ആർ എസ് എസ് പ്രാന്തകാര്യവാഹ് പി എൻ ഈശ്വരൻ, പ്രാന്തപ്രചാരക് എസ് സുദർശൻ, സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. വൈകുന്നേരത്തോടെ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോയ ഭൗതികദേഹത്തെ നേതാക്കൾ അനുഗമിച്ചു. കടന്നു പോയ വഴികളിലെല്ലാം നിരവധി പ്രവർത്തകർ തങ്ങളുടെ പ്രായപ്പെട്ട മുകുന്ദേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിന്നു.
ആർജ്ജവവും ആജ്ഞാശക്തിയും ഒത്തിണങ്ങിയ രാഷ്‌ട്രീയ നേതാവായിരുന്ന മുകുന്ദേട്ടന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയേകുകയാണ് ജന്മനാട്. വ്യക്തിപരമായ വലിയ സമ്പർക്ക വലയവും സ്‌നേഹ ബന്ധങ്ങളും അവസാനം വരെ കാത്തുസൂക്ഷിച്ച മികച്ച പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാവനസ്മരണക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് ഓരോ പ്രവർത്തകരും.
Comments