ഹൈദരാബാദ്: ശതകോടീശ്വരൻമാരായ പാർലമെന്റ് അംഗങ്ങൾ ഏറ്റവും കൂടുതൽ തെലങ്കാനയിൽ നിന്നുമെന്ന് റിപ്പോർട്ട്. രണ്ടാം സ്ഥാനം ആന്ധ്രയ്‌ക്ക് സ്വന്തമാണ്. . അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്-നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സ്വതന്ത്ര എജൻസികൾ സംയുക്തമായാണ് പാർലമെന്റ് അംഗങ്ങളുടെ ആസ്തി സംബന്ധിച്ച് പഠനം നടത്തിയത്.
റിപ്പോർട്ട് പ്രകാരം തെലങ്കാനയിൽ നിന്നുള്ള 24 എംപിമാരുടെ ആകെ ആസ്തി 6,294 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ 36 എംപിമാരുടെ ആകെ ആസ്തി 5,427 കോടി രൂപയുമാണ്. ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) പാർട്ടിയുടെ തെലങ്കാനയിൽ നിന്നുള്ള എംപി ബന്ദി പാർത്ഥസാരഥി റെഡ്ഡിക്ക് 5,300 കോടി രൂപയുടെ ആസ്തിയുണ്ട്. ആന്ധ്രാപ്രദേശ് യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ അല്ല അയോധ റാമി റെഡ്ഡിയുടെ ആസ്തി 2,577 കോടി രൂപയാണ്.
ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്)യുടെ 16 എംപിമാരിൽ ഏഴുപേർ ശതകോടീശ്വരന്മാരാണ്. അതായത് പാർട്ടിയുടെ 44% എംപിമാർ അതിധനികരാണെന്ന് പഠനം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശ് യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിയുടെ 31 എംപിമാരിൽ, ഏഴുപേർ ശതകോടീശ്വരന്മാരാണ്. 81 കോൺഗ്രസ് എംപിമാരിൽ ആറ് എംപിമാർ കോടീശ്വരന്മാരാണ്. ബിജെപിയിൽ നിന്നുള്ള 385 എം.പിമാരിൽ 14 പേർമാത്രമാണ് ധനികർ. അതായത് വെറും 4 ശതാമാനം മാത്രം. രാജ്യത്തെ 763 സിറ്റിംഗ് എംപിമാരുടെ ആകെ ആസ്തി 29,251 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം ധനികരായ എംഎൽഎമാരുടെ പട്ടികയും ഏജൻസി പുറത്ത് വിട്ടിരുന്നു. കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറായിരുന്നു ഒന്നാം സ്ഥാനത്ത്. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമബംഗാളിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. ബിജെപി നേതാവാണ് അദ്ദേഹം. 1,700 രൂപയണ് ഇദ്ദേഹത്തിന് ആസ്തി. പട്ടികയിലെ ആദ്യ പത്തുപേരിൽ നാല് പേരും കോൺഗ്രസ് അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ എംഎൽഎമാർ കർണാടകയിൽ നിന്നുള്ളവരാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശാണ്. 59 എംഎൽഎമാരിൽ 4 പേരും സമ്പന്നരാണ്.















