തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ച കശ്മീർ ഫയൽസ് എന്ന സിനിമയെ രുക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 53-ാ മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച സിനിമകളെ മുഖ്യമന്ത്രി വിമർശിച്ചത്. മതതീവ്രവാദികളെയും തീവ്ര ഇസ്ലാമിസ്റ്റുകളെയും പ്രീണിപ്പിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ‘കേരള സ്റ്റോറി’യെയും ‘കശ്മീര്‍ ഫയല്‍സി’നെയുമാണ് പൊതുവേദിയിൽ വിമർശിച്ചത്. കേരള ഫയൽസിനെ സിനിമയെന്നുപോലും വിശേഷിപ്പിക്കാൻ കഴിയില്ലെന്നും കേരളം സമഭാവനയുടെയും മത നിരപേക്ഷതയുടെയും സ്നേഹത്തിന്റെയും ഒരു ചെറു ദ്വീപാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ജനകീമായ കലാമാദ്ധ്യമമാണ് സിനിമ, അതുകൊണ്ട് തന്നെ കേവലമായ കലാവിഷ്കാരം എന്ന നില വിട്ട് ചില ആശയങ്ങളുടെ പിറകെകൂടി പുതിയ കാലത്ത് സിനിമ ഉപയോഗിക്കുന്നു. കലാത്മകമായി ആണെങ്കിൽ ആശയങ്ങൾക്ക് വേണ്ടി അത് ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല, വലിയ മാറ്റങ്ങൾക്ക് വഴിവെച്ച എത്രയോ ചിന്താധാരകൾ ഇത്തരം മാദ്ധ്യമങ്ങളിലൂടെ ജനമനസ്സുകളിൽ എത്തിയിട്ടുണ്ട്. ആശയങ്ങൾ പ്രതിഫലിക്കുന്നിടത്ത് ഒരു ചോദ്യം വളരെ പ്രസക്തമാകുകയാണ്. ഏത് തരത്തിലുള്ള ആശയം എന്ന ചോദ്യം, മനുഷ്യ നന്മയ്‌ക്കായിട്ടും മനുഷ്യ രാശിയുടെ നാശത്തിനായിട്ടുമുള്ള ആശയങ്ങളുണ്ട്. ഇതിൽ, ഏത് ആശയത്തെയാണ് കലാകാരൻ ആവിഷ്കാരത്തിലൂടെ സമൂഹത്തിൽ പടർത്തുന്നത് എന്നതാണ് പ്രധാനം.
സിനിമയെ ഒരു ആയുധമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിന് വർദ്ധിച്ച ശക്തി കൈവരുന്ന ഒരു കലാന്തരീക്ഷം ദേശീയ തലത്തിൽ നിലനിൽക്കുന്നു. സമൂഹം ഏതൊക്കെ ഇരുട്ടിനെ മറികടന്നുകൊണ്ടാണ് 21-ാം നൂറ്റാണ്ടിലെത്തിയത്. അത് വാഴ്‌ത്തപ്പെടേണ്ട ജനസമ്മതിസൃഷ്ടിക്കാനുള്ള ശ്രമം. മറുവശത്ത് നവോത്ഥാനമൂല്യങ്ങളെ തല്ലികെടുത്താൻ ജനമനസ്സുകളെ പാകപ്പെടുത്തൽ. ഇതിനൊക്കെ എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടികാണിക്കാം. ഇവയൊക്കെ സമൂഹത്തിൽ ഇരുട്ടാണ് പടർത്തുന്നത്.
ഇരുട്ടിന്റെ നടുകടലിൽ വെളിച്ചത്തിന്റെ ദ്വീപുമായി നിൽക്കുകയാണ് നമ്മുടെ കൊച്ചുകേരളം. സമഭാവനയുടെ മത നിരപേക്ഷതയുടെ സ്നേഹത്തിന്റെ ഒരു ചെറു ദ്വീപ്. നന്മയുടെ നാടിനെ രാജ്യത്തിന്റെയും ലോകത്തിന്റെയും മുന്നിൽ കളങ്കപ്പെടുത്താനും ചിലർ ശ്രമിച്ചു. കഴിഞ്ഞ വർഷം കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനും ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമമായിരുന്നു അത്. കേരളത്തെ ലോകത്തിനു മുന്‍പില്‍ കരിവാരിത്തേച്ച സിനിമയാണിത്. ഇതിനെ സിനിമയെന്ന് വിശേഷിപ്പിക്കുന്നതു പോലും ശരിയല്ല. അത് വിഷ പ്രചരണത്തിനായുള്ള ആയുധമാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദേശീയതലത്തിലും തിന്മപ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. കശ്മീർ ഫയൽസുകൾ എന്ന പേരിൽ മറ്റൊരു സിനിമയും ഇതേ ഘട്ടത്തിൽ ഉണ്ടായിരുന്നു. അതിനാല്‍ കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ് സിനിമകള്‍. എം.ടിയുടെ ‘നിര്‍മാല്യം’ പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണ്.’- പിണറായി വിജയൻ പറഞ്ഞു.
Comments