തിരുവനന്തപുരം: 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങ് വിവാദത്തിലാണ് കലാശിച്ചത്. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്ന സ്ത്രീവിരുദ്ധ പരാമർശം നടൻ അലൻസിയർ നടത്തിയത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നടനെ തിരുത്താൻ വേദിയിൽ ഉണ്ടായിരുന്ന മന്ത്രിമാരും തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ, പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസംഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘുവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പിണറായി വിജയൻ സംസാരിച്ചു തീരുന്നതുവരെ ഒരേ നിൽപ്പാണ് നടൻ. സദസ്സിൽ ഇരിക്കുന്ന മറ്റ് നടന്മാർ ഇതുകണ്ട് ചിരിക്കുന്നതും കാണാം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേൾക്കുകയും കയ്യടിക്കുകയുമാണ് ഭീമൻ രഘു.
മുഖ്യമന്ത്രി പിണറായി വിജയനെ ആൺകരുത്തിന്റെ പ്രതിരൂപമായാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ പ്രശംസിച്ചത്. സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്‌പെഷ്യൽ ജൂറിയും തന്ന് തങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് താൻ അഭിനയം നിർത്തും എന്നുമാണ് അലൻസിയറിന്റെ വിവാദ പ്രസ്താവന.
Comments