രാജ്യം ഉറ്റുനോക്കുന്നത് ചൈനയിലേക്കാണ്. ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ വേട്ടയ്‌ക്കായി പരിശീലനത്തിലാണ് താരങ്ങൾ. ഒളിമ്പിക്‌സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കുന്ന അത്‌ലറ്റിക്‌സ് സംഘത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. 672 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയതെങ്കിൽ 254 മെഡലുകളും അത്ലറ്റിക്‌സിന്റെ സംഭാവനകളായിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയാണ് അത്ലറ്റിക്‌സ് മത്സരങ്ങൾ.
താരങ്ങളുടെ ട്രാക്ക് റെക്കോർഡും സമീപകാല പ്രകടനങ്ങളും പരിഗണിച്ചാൽ എക്കാലത്തെയും മികച്ച അത്ലറ്റിക്‌സ് സംഘവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ എൽദോസ് പോളിന് പോലും പുരുഷ ട്രിപ്പിൾജംപ് സംഘത്തിൽ ഇടംനേടാനായില്ലെന്നതാണ് അതിനുള്ള പ്രധാന തെളിവ്. ഇത് ആദ്യമായാണ് ഒളിമ്പിക്‌സ് ചാമ്പ്യനുമായി ഇന്ത്യ മത്സരിക്കാനെത്തുന്നത്. 5 ഏഷ്യൻ ചാമ്പ്യൻമാരും 6 കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ അത്ലറ്റിക്‌സ് ടീം.
സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ പരിശീലനത്തിലാണ് ജാവലിൻ ത്രോ ലോകചാമ്പ്യൻ നീരജ് ചോപ്ര. പാലക്കാട്ടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലാണ് ലോംഗ്ജമ്പ് താരം എം.ശ്രീശങ്കറിന്റെ തയാറെടുപ്പുകൾ. ഏഷ്യൻ ചാമ്പ്യൻ അബ്ദുല്ല അബൂബക്കറും നിലവിലെ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ജിൻസൻ ജോൺസനും ബെംഗളൂരുവിലെ സായ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. പരിശീലന മാർഗങ്ങളും വേദികളും വ്യത്യസ്തമെങ്കിലും ഇന്ത്യയുടെ 68 അംഗ അത്ലറ്റിക്‌സ് സംഘത്തിന് മുൻപിൽ ഒരേയൊരു ലക്ഷ്യമേയുള്ളൂ ഏഷ്യൻ ഗെയിംസ് മെഡൽ. ബെംഗളൂരു, ബെല്ലാരി, പാലക്കാട്, തിരുവനന്തപുരം, പട്യാല എന്നിങ്ങനെ രാജ്യത്തെ 5 കേന്ദ്രങ്ങളിലായാണ് ഇന്ത്യൻ ടീമിന്റെ ഒരുക്കം.
അത്ലറ്റിക്‌സിലെ ഏഷ്യൻ റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുള്ള 6 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. രണ്ടാംറാങ്കുകാരായി 5 പേരും. ഏഷ്യൻ ഗെയിംസ് മെഡൽ കയ്യെത്തുംദൂരത്തുണ്ട് എന്നു തെളിയിക്കുന്നതാണ് ഈ റാങ്കിംഗ്.
Comments