ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. പാക് സൈന്യത്തിന്റെ സഹായത്തൊടെയാണ് ഇവർ അതിർത്തി കടക്കാൻ ശ്രമം നടത്തിയത്. ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള ഓപ്പറേഷൻ പുരോഗമിക്കുകയാണ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി, സുരക്ഷാ സേന തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു .
Comments