ഗുഹാവത്തി: അസാമിലെ ഹൈലക്കണ്ടി മേഖലയിൽ 17 വ്യാജ ഖാസിമാർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്തവർക്ക് ഖാസി ജോലിക്ക് ആവശ്യമായ ഔദ്യോഗിക രജിസ്‌ട്രേഷൻ ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർക്ക് മുസ്ലീം വിവാഹങ്ങൾ നടത്തികൊടുക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. ഇവർ മുൻകൈ എടുത്ത് നിരവധി ബാലവിവാഹങ്ങൾ പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അസീർ ഉദ്ദീൻ ലസ്‌കർ, മുഫ്തി അബുൽ ഹുസൈൻ, അസദുള്ള ലസ്‌കർ, കൗസർ അഹമ്മദ്, അബ്ദുൽ ജലീൽ ലസ്‌കർ, സോറിഫ് ഉദ്ദിൻ ബർബുയ, നൂറുൽ ഹോക്ക് ലസ്‌കർ, അബ്ദുസ് അസലാം മജുംദാർ, ഉബൈദുള്ള ചൗധരി, അബുക്കർ ബ്ഹുദ്ദീൻ , മുജാകിർ ഹുസൈൻ മജുംദാർ, സഹിദുൽ ഹഖ് ബിലായ്പൂർ, ഫോയിസ് ഉദ്ദീൻ ലാസ്‌കർ തുടങ്ങി 17 പേരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഹൈലക്കണ്ടി പോലീസ് അറിയിച്ചു. ഓപ്പറേഷനിൽ വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർ നിയമനടപടികൾ തുടരുകയാണ്. പത്ത് കബൂൽനാമകളും (മുസ്ലിം വിവാഹ കരാറുകൾ) ഇവരിൽ നിന്ന് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
ശൈശവ വിവാഹത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേത്യത്വത്തിൽ അസം ഭരണകൂടം. ശൈശവവിവാഹം തടയുന്നതിനുള്ള ബില്ലിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഡിസംബറോടെ അസം ബഹുഭാര്യത്വവും ശൈശവ വിവാഹവും അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു
Comments