ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവർണർ ആർഎൻ രവി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടിൽ രൂക്ഷണാണെന്ന് അടുത്ത കാലത്ത് നടന്ന് സംഭവങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. തഞ്ചാവൂരിൽ തമിഴ് സേവാ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
തമിഴ്‌നാട്ടിൽ യുവാക്കൾക്കിടയിൽ ജാതി ബാൻഡ് ധരിക്കുന്ന പ്രവണതയെ കൂടിവരികയാണ്. തങ്ങൾ ഈ ജാതിക്കാരാണെന്ന് പൊതു സമൂഹത്തിൽ കാണിക്കുന്ന സ്വഭാവം വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഗവർണർ പറഞ്ഞു. സാമൂഹിക നീതിക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിക്കുന്ന ഡിഎംകെ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നത് വിരോധാഭാസമാണ്. സാമൂഹിക നീതിയെക്കുറിച്ച് വലിയ വായിൽ സംസാരിക്കുകയും അതിൽ ഇത്രയധികം രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്ന സർക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നത്. ജാതിയുടെ പേരിൽ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവരെന്നും ഗവർണർ കൂട്ടിചേർത്തു.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ തമിഴ്നാട്ടിലെ ചില ക്ഷേത്രങ്ങളിൽ ഇപ്പോഴും പ്രവേശിപ്പിക്കുന്നില്ല.
ജാതിയുടെ പേരിൽ മാത്രം സംസ്ഥാനത്ത് നടക്കുന്ന ക്രൂരമായ നടപടികളുടെ ഒരു നിണ്ട നിര തന്നെ ഗവർണർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മനുഷ്യ വിസർജ്ജനം വാട്ടർ ടാങ്കിൽ ഇടുക, പട്ടികജാതി വിദ്യാർത്ഥിയെ സഹ വിദ്യാർത്ഥികളാൽ ആക്രമിക്കുക, പാചകക്കാരൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ ഒരു സ്‌കൂളിൽ ഭക്ഷണം കഴിക്കാൻ കുട്ടി വിസമ്മതിച്ച മറ്റൊരു സംഭവവും തമിഴ്‌നാട്ടിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സാമൂഹിക പ്രശ്നങ്ങളെ വോട്ടിനുവേണ്ടിയുള്ള രാഷ്‌ട്രീയ അജണ്ടകളായി ചുരുക്കരുത്. കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹിക അവബോധം സൃഷ്ടിച്ചാൽ മാത്രമേ ശ്വാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നും ഗവർണർ വ്യക്തമാക്കി.
Comments