കൊൽക്കത്ത: മുൻ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ജാമ്യം. 2018ൽ നൽകിയ കേസിലാണ് ഷമിയ്‌ക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കോടതി ഷമിയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
2018ലാണ് ഗാർഹിക പീഡനം ആരോപിച്ച് ഷമിക്കും കുടുംബത്തിനുമെതിരെ ഹസിൻ ജഹാൻ പരാതി നൽകിയത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. കൊൽക്കത്ത ഹൈക്കോടതിയും അറസ്റ്റ് വാറൻറിൽ സ്റ്റേ അനുവദിച്ചിരുന്നു. ഷമിയുടെ മൂത്ത സഹോദരനും ജാമ്യം ലഭിച്ചിട്ടുണ്ട്.
വിവാഹേതര ബന്ധം ആരോപിച്ചാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വേർപിരിഞ്ഞത്. ഷമിയും ഹസിനും തമ്മിലുള്ള വഴക്ക് സമൂഹമാദ്ധ്യമങ്ങളിൽ വരെ നീണ്ടു. ഷമി ജീവനാംശം നൽകണമെന്ന് ഈ വർഷം ജനുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. 50000 രൂപ ഹസിനും 80000 രൂപ ഇവരുടെ കുട്ടിയുടെ ചെലവിനുമായി നൽകാനായിരുന്നു കോടതി വിധി.
Comments