കഴിഞ്ഞ 12 ദിനങ്ങളായി ശാസ്ത്രലോകവും രാജ്യവും ആകാംക്ഷയുടെ മുൾമുനയിലാണ്. ചന്ദ്രനിൽ നിന്ന് ശുഭവാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്ലീപ്പിംഗ് മോഡിലേക്ക് സജ്ജമാക്കിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നാളെയോ മറ്റന്നാളോ ഉറക്കമുണരുമെന്നാണ് ഇസ്രോ വിലയിരുത്തുന്നത്. ഇനി വരുന്ന രണ്ട് നാൾ നിർണായകമാണെന്നാണ് ഇസ്രോ അറിയിച്ചു.
ചന്ദ്രനിൽ ആറ് ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയ്‌ക്കാണ് സൂര്യോദയ സമയത്ത് സൂര്യരശ്മികൾ പതിക്കുക. ദിനാവസനത്തോടെ ഇത് പരമാവധി 13 ഡിഗ്രി കോണിലെത്തുകയും ചെയ്യും. 6 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിൽ സൂര്യരശ്മികൾ പതിക്കുന്ന സമയത്താണ് പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുക. എന്നാൽ ഇത് തുടർച്ചയായി പ്രവർത്തിക്കണമെങ്കിൽ താപനില നിശ്ചിത പരിധിക്ക് മുകളിലേക്ക് ഉയരണം. സെപ്റ്റംബർ 21, 22 തീയതികൾ വളരെ നിർണായകമാണെന്ന് ചന്ദ്രയാൻ-3നെ നിയന്ത്രിക്കുന്ന യുആർ റാവു സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടർ എം. ശങ്കരൻ പറഞ്ഞു. ഇരുവരും ഉണരുമെന്നാണ് പ്രതീക്ഷയെന്നും ഇത് പുതിയ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ധാരാളം ഡേറ്റകൾ ലഭ്യമായി. ഇവയുടെ ഫലം ലഭിക്കാൻ ചിലപ്പോൾ മാസങ്ങളും വർഷങ്ങളും എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതലത്തിലെ ഡാറ്റകൾ, പ്രകമ്പനങ്ങളുടെ ആവൃത്തി, താപനില, മൂലകങ്ങൾ, മേൽമണ്ണിന്റെ ഗുണങ്ങൾ തുടങ്ങിയവയുടെ വിശദമായ പഠനമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരം ലഭിച്ച വിവരങ്ങൾ ആഴത്തിൽ പഠിക്കുകയാണ് ശാസ്ത്രജ്ഞർ. നിർണായകമായ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments