ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ. മുൻ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യ ആദ്യത്ത് 12ൽ എത്തിയത്.
റാങ്കിംഗിൽ ബഹുദൂരം മുന്നിലുള്ള ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. രണ്ട് മണിക്കൂർ 38 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യ മുൻ ചാമ്പ്യന്മാരെ തകർത്തത്. സ്‌കോർ 25-27, 29-27, 25-22, 20-25, 17-15.
ഏഷ്യൻ ഗെയിംസിൽ മൂന്ന് തവണ സ്വർണ്ണ മെഡൽ ജേതാക്കളായ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1966 മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസുകളിലെ പുരുഷ വോളിബോളിൽ സൗത്ത് കൊറിയ മെഡൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കൊറിയയാണ് ക്വാർട്ടർ കടമ്പ കടക്കാനാകാതെ ഇന്ത്യയോട് പരാജയം വഴങ്ങിയത്.
അഞ്ച് സെറ്റ് പോരാട്ടത്തിലുടനീളം കാണികളെ ആവേശത്തിലാഴ്‌ത്തിയാണ് ക്വാർട്ടർ പ്രവേശനത്തിനായി ഇരുടീമുകളും മത്സരിച്ചത്. ആദ്യ സെറ്റ് നേടി ഇന്ത്യൻ താരങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തിയ കൊറിയയെ രണ്ടും മൂന്നും സെറ്റുകൾക്ക് കൈയടക്കിയാണ് തങ്ങളുടെ വീറും വാശിയും കാട്ടിയത്. 2-1ന്റെ ലീഡിലേക്ക് ഇന്ത്യ എത്തിയെങ്കിലും നാലാം സെറ്റ് വീണ്ടും കൊറി് സ്വന്തമാക്കി. നിർണായകമായ 5-ാം സെറ്റിന്റെ ആരംഭത്തിൽ തന്നെ കൊറിയ മേൽക്കെ നേടിയിരുന്നു. എന്നാൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. അമിത് ഗുലിയ, അശ്വൽ റായ് എന്നീ താരങ്ങളുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിർണായകമായത്.
പൂൾ ‘സി’യിൽ അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യയുടെ നോക്കൗണ്ട് പ്രവേശനം. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ കംബോഡിയയെ ഇന്ത്യ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തകർത്തിരുന്നു. അടുത്ത മത്സരത്തിൽ ചൈനീസ് തായ്‌പേയ്-മംഗോളിയ മത്സരത്തിലെ വിജയികളാണ് ഇന്ത്യയുടെ എതിരാളികൾ. 1986ലാണ് വോളിബോളിൽ ഇന്ത്യ ഒടുവിൽ മെഡൽ നേടിയത്.