താരപുത്രന്മാർ അരങ്ങി വാഴുന്ന കാലത്ത് സ്വപ്രയത്‌നത്താൽ ഉയർന്നുവന്ന നടനാണ് ഉണ്ണി മുകുന്ദൻ. യുവനടന്മാരുടെ നിരയിലേക്ക് എത്തിപ്പെടാൻ ഉണ്ണി മുകുന്ദന് ഏറെ കാലമൊന്നും വേണ്ടി വന്നില്ല. പടിപടിയായി ഉയർന്നുവന്ന്, സിനിമാ മേഖലയിൽ സ്ഥാനമുറപ്പിച്ച മലയാളത്തിന്റെ മസിലളിയൻ ഇന്ന് 36-ന്റെ നിറവിലാണ്.
1987 സെപ്റ്റംബർ 22-ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിലാണ് ജനനം. പഠിച്ചതും വളർന്നതും ഗുജറാത്തിലാണ്. 2002-ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകളും ഉണ്ണി മുകുന്ദനെ തേടിയെത്തി.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി. 2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. പിന്നീട് ഉണ്ണി മുകുന്ദന്റെ കരിയർ ഗ്രാഫ് ഒരേ കുതിപ്പ് തന്നെയായിരുന്നു.
നിരവധി പ്രതിസന്ധികളോട് മല്ലിട്ടാണ് ഉണ്ണി മുകുന്ദൻ എന്ന താരം ഉയർന്നുവന്നത്. കഴിഞ്ഞ വർഷം റിലീസായ മാളികപ്പുറം എന്നും ഉണ്ണി മുകുന്ദന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ടാകുമെന്നത് തീർച്ച. ഏറെ വിമർശനങ്ങളും അവഗണനകളും നേരിടേണ്ടി വന്നിരുന്നുവെങ്കിലും സിനിമ വമ്പൻ ഹിറ്റായത് ഉണ്ണി മുകുന്ദൻ എന്ന താരത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുമ്പോഴും തന്റെ നിലപാടുകളിൽ നിന്ന് ലവലേശം മാറാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സാമൂഹിക പ്രശ്‌നങ്ങളിലും മറ്റുമുള്ള ഇടപെടലുകൾ അതിന് ഉദാഹരണമാണ്.















