കോഴിക്കോട്: വീണ വിജയന്റെ പങ്കാളിത്തത്തിലുള്ള തട്ടിക്കൂട്ട് സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപ് പ്രവർത്തിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കെട്ടിടം മൂന്ന് വർഷം മുമ്പാണ് സ്ഥാപനത്തിന് വാടകയ്‌ക്ക് നൽകിയതെന്ന് ഉടമ മുഹമ്മദ് അലി പറഞ്ഞു. ഡോ. അനീസിന്റെ പേരിലാണ് കെട്ടിടം വാടകയ്‌ക്കെടുത്തതെന്നും മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയെന്ന നിലയിലാണ് സ്ഥലം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വാടക കൃത്യമായി നൽകാറുണ്ടെന്നും ഉടമ പറഞ്ഞു.
വീണാ വിജയനാണ് സ്ഥാപനത്തിന് പിന്നിലെന്ന് അറിയാമായിരുന്നെങ്കിൽ കെട്ടിടം വാടകയ്‌ക്ക് നൽകില്ലായിരുന്നുവെന്നും മുഹമ്മദ് അലി പറഞ്ഞു. സ്ഥാപനം ഇതുവരെ തുറന്ന് കണ്ടിട്ടില്ലെന്നും അവിടെ ആരും വരാറില്ലെന്നും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.
കോഴിക്കോട് പന്തീരാങ്കാവിന് സമീപമുള്ള രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ കോർപ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ പേര് പോലും വെള്ളക്കടലാസിൽ എഴുതി ഒട്ടിച്ച നിലയിലാണ്. കഴിഞ്ഞ ദിവസത്തെ ഇഡി റെയ്ഡിന് ശേഷമാണ് ഇത്തരം ഒരു വെള്ളക്കടലാസ് അവിടെ പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം.
2023ലാണ് ലേക്കർ ഇന്ത്യ കോർപ് ആരംഭിച്ചത്. പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റർ ചെയ്തിരിക്കുന്നത് വീണയുടെ പേരിലാണ്. ഓഫിസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ, ഹോൾസെയിൽ ബിസിനസുകളാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും സ്ഥാപനത്തിന്റെ പ്രവർത്തനപരിധിയിലുണ്ടെന്നാണ് വിവരം.
മേയ് 27ന് ടി.വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച രേഖകളിലാണ് ലേക്കർ ഇന്ത്യ കോർപിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ 15,57,414 രൂപ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളും പ്രവർത്തനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇഡി പരിശോധിക്കുന്നുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ലേക്കർ ഇന്ത്യ കോർപിന്റെ പ്രവർത്തനവും സ്ഥാപനത്തിന് ലഭിച്ച കെട്ടിടവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ, പ്രവർത്തനങ്ങൾ, പങ്കാളിത്തം എന്നിവയിൽ അന്വേഷണ സംഘം കൂടുതൽ പരിശോധന നടത്തുകയാണ്















