കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപിന്റെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് പന്തീരാങ്കാവിന് സമീപത്തെ രണ്ട് നില കെട്ടിടത്തിലെ ഒന്നാം നിലയിലെ ഒറ്റമുറിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ പേര് വെള്ളക്കടലാസിൽ എഴുതി ഒട്ടിച്ച നിലയിലാണ് ഓഫിസിന് പുറത്ത് കാണുന്നത്. 2023ലാണ് ലേക്കർ ഇന്ത്യ കോർപ് ആരംഭിച്ചത്. പങ്കാളിത്ത സ്ഥാപനമായി രജിസ്റ്റർ ചെയ്തിരിക്കുന്നതും ടി.വീണയുടെ പേരിലാണ്.
ഓഫിസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ, ഹോൾസെയിൽ ബിസിനസുകളാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളായി രേഖകളിലുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും സ്ഥാപനത്തിന്റെ പ്രവർത്തനപരിധിയിലുണ്ടെന്നാണ് വിവരം. എന്നാൽ ഇതിനറെ ലക്ഷണങ്ങളൊന്നും ഒറ്റമുറി കടയിലില്ല. അതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലും ദുരൂഹതയുണ്ട്. പണം കൈകാര്യം ചെയ്യാനുള്ള തട്ടിക്കൂട്ട് കടലാസ് സ്ഥാപനം ആണിതെന്ന് സംശയവും ശക്തമാണ്.
ഇഡി റെയ്ഡിന് പിന്നാലെ സ്ഥാപനത്തെക്കുറിച്ച് വിവരം പുറത്ത്
മേയ് 27ന് ടി.വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച രേഖകളിലാണ് ലേക്കർ ഇന്ത്യ കോർപിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ 15,57,414 രൂപ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തിയിരുന്നു.
ഇഡി നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെയാണ് ടി.വീണയുടെ പങ്കാളിത്തത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്തരമൊരു സ്ഥാപനം പ്രവർത്തിക്കുന്നതായി പുറത്തറിയുന്നത്. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളും പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള പരിശോധന തുടരുകയാണ്.















