ന്യൂഡൽഹി: ’നാരീ ശക്തി വന്ദൻ അധിനിയം’ (വനിതാ സംവരണ ബിൽ) പാസാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം. ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മാർഗിലുള്ള സെൻട്രൽ ബിജെപി ഓഫീസിൽ രാവിലെ എത്തിയ പ്രധാനമന്ത്രി യെ ബിജെപി വനിതാ എംപിമാരാണ് സ്വാഗതം ചെയ്യ്തത്. മോദിക്ക് വനിതാ പ്രവർത്തകർ ഹാരമണിയിച്ചു. ഹർഷാരവങ്ങളോടെയാണ് അണികൾ മോദിയെ സ്വീകരിച്ചത്. ചരിത്രപരമായ വനിതാ സംവരണ ബിൽ പാസാക്കിയതിന് ശേഷം, പാർലമെന്റിന്റെ ഇരുസഭകളിലെയും വനിതാ അംഗങ്ങൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും സ്ത്രീകൾക്ക് മുൻഗണന നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി പറയുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ മീനാക്ഷി ലേഖിയും സ്മൃതി ഇറാനിയും പിടി ഉഷയും മറ്റ് ബിജെപി വനിതാ പ്രവർത്തകരും പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചരിത്ര നേട്ടം കൈവരിച്ചതിനെ തുടർന്ന് ബിജെപി വനിതാ പ്രവർത്തകർ അദ്ദേഹത്തെ ആദരിക്കും.
ഉച്ചയ്ക്ക് ശേഷം ഉച്ചകോടിക്കായി സഹകരിച്ച ഏകദേശം 3,000 പേർ അടങ്ങുന്ന ജി20 അംഗങ്ങളുമായി പ്രധാനമന്ത്രി വിശദമായ കൂടികാഴ്ച്ച നടത്തും. ക്ലീനർമാർ, ഡ്രൈവർമാർ, വെയിറ്റർമാർ, മന്ത്രാലയങ്ങളിൽ നിന്നുള്ള മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉച്ചകോടി നടന്ന പുതുതായി നിർമ്മിച്ച ഭാരത് മണ്ഡപത്തിലാണ് കൂടികാഴ്ച്ച. ഉന്നത മന്ത്രിമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൂടികാഴ്ച്ചയിൽ ഭാഗമാകും. പ്രധാനമന്ത്രി ഇവരുമായി സംസാരിക്കുകയും തുടർന്ന് അതിഥികൾക്കൊപ്പം അത്താഴം കഴിക്കുകയും ചെയ്യും.
സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എംപി. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന സ്വാഭിമാനമാണിതെന്നും അവര്‍ പറഞ്ഞു. നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം ആരംഭിച്ചത്. ഈ ബില്ലിനെ പരമാവധി ശക്തിയോടെ പിന്തുണയ്ക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നെന്നും ഉഷ പറഞ്ഞു.
വനിതാ സംവരണ ബിൽ പാസാക്കിയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. 214 വോട്ടുകൾ നേടി ഐകകണ്ഠ്യേനയാണ് ബിൽ സഭയിൽ പാസായത്. ലോക്സഭയിൽ പാസായ ബില്ല് ഇന്നലെ രാജ്യസഭയിൽ പരിഗണിക്കപ്പെട്ടു. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്. വനിതാ സംവരണം നിലവിൽ വരുന്നതോടെ ലോക്സഭയിലെ വനിതാ എം.പിമാർക്ക് 33 ശതമാനം സംവരണം ലഭിക്കും. അതായത് ചുരുങ്ങിയത് 181 വനിതാ എംപിമാർ ലോക്സഭയിൽ ഉണ്ടാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം.
ഭാരതത്തെ സംബന്ധിച്ചിടത്തോളം വിജയകരമായ ജി20 ഉച്ചകോടി മുതൽ വനിതാ സംവരണ ബിൽ പാസാക്കുന്നത് വരെ, സുപ്രധാന നേട്ടങ്ങൾക്കാണ് സെപ്തംബർ മാസം സാക്ഷ്യം വഹിച്ചത്. 11 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായത്. 215 പേര് ബില്ലിലെ അനുകൂലിച്ചു വോട്ടുചെയ്തു, ആരും തന്നെ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ലോക്സഭയിലും ബില്‍ പാസായിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷമാണിതെന്നും ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഐകകണ്ഠ്യേന ബിൽ പാസാക്കിയതിൽ എല്ലാ രാജ്യസഭ എംപിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. നാരീശക്തി അധിനിയം പാർലമെന്റിൽ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ പ്രാതിനിധ്യത്തിന്റെയും ശക്തമായ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയർത്തിയ അനേകായിരം സ്ത്രീകൾക്കുള്ള ആദരവാണ്. രാഷ്ട്രം അവരുടെ ത്യാഗത്താലും സംഭാവനകളാലും സമ്പനമാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനഃനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. വനിതാ സംവരണ ബില്ലിലൂടെ സംസ്ഥാന-ദേശീയ തലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകും.