ഇസ്ലാമാബാദ് : കാനഡയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ വിമർശിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പാകിസ്താൻ . കനേഡിയൻ മണ്ണിൽ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും പാകിസ്താൻ പ്രധാനമന്ത്രി അൻവറുൾ ഹഖ് കാക്കർ ആരോപിച്ചു .ന്യൂയോർക്കിൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു പാക് പ്രധാനമന്ത്രി .
തങ്ങളുടെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പല പാശ്ചാത്യ രാജ്യങ്ങളും യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞിരിക്കുകയാണ് . ഹിന്ദുത്വയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുസ്ലീം വിരുദ്ധ മതഭ്രാന്ത് വർദ്ധിച്ചുവരികയാണ് . ഇത് അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയതയുടെ പ്രത്യയശാസ്ത്രവും കാനഡയിലെ ഖലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയതും തമ്മിൽ ബന്ധമുണ്ട് .
ഈ ഹിന്ദുത്വ ചിന്തകരുടെ ധൈര്യം ഇപ്പോൾ വളരെയധികം വർദ്ധിച്ചു, അവർ വിദേശ രാജ്യങ്ങളിൽ പോലും ശക്തരാണ്. അതേ പോലെയുള്ള ജോലികളും ചെയ്യുന്നു. സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, പല പാശ്ചാത്യ രാജ്യങ്ങളും ഈ വസ്തുതയും യാഥാർത്ഥ്യവും അവഗണിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.
ഇന്ത്യയെക്കുറിച്ചുള്ള കാനഡയുടെ വെളിപ്പെടുത്തലുകളിൽ അത്ഭുതമില്ലെന്നാണ് പാക് വിദേശകാര്യ സെക്രട്ടറി സൈറസ് ഖാസി പറഞ്ഞത് . ഇന്ത്യയുടെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ലോകത്ത് ആർക്കെങ്കിലും അറിയാമെങ്കിൽ അത് ഞങ്ങൾക്കാണെന്നും സൈറസ് ഖാസി പറഞ്ഞു.