കാസർകോട്: പൊതുപരിപാടിയിൽ നിന്നും പിണങ്ങിയിറങ്ങിയത് വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണങ്ങി പോയത് മാദ്ധ്യമ സൃഷ്ടിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടു പറയുകയാണ് ചെയ്തതെന്നുമാണ് വിശദീകരണം. ഈ സംഭവത്തെയാണ് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പൊതുപരിപാടിയിൽ പ്രസംഗം അവസാനിപ്പിക്കും മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിന് പിന്നാലെയാണ് പിണറായി വിജയൻ ആക്രോശിച്ച് ഇറങ്ങി പോയത്. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി. തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ അനൗൺസ്‌മെന്റ് ഉണ്ടായി.
തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വീണ്ടും എന്തോ പറയാനായി തുടങ്ങിയതിനിടെയാണ് അനൗൺസ്‌മെന്റ് നടത്തിയത്. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി പരിപാടി അവസാനിക്കും മുൻപ് കാറിൽ കയറി പോവുകയായിരുന്നു.
അനൗൺസ് ചെയ്യുന്നയാൾക്ക് ചെവി കേൾക്കില്ലേയെന്നും മുഖ്യമന്ത്രി മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. അതിന് ശേഷം സംഘാടകരിലൊരാൾ അദ്ദേഹത്തെ തടഞ്ഞതിന് പിന്നാലെ അനൗൺസ്‌മെന്റ് നിർത്തി. പിന്നാലെ പ്രസംഗപീഠത്തിന് പിന്നിൽ നിന്നയാളോട് ശരിയായ നടപടി അല്ലെന്നും പിണറായി പറഞ്ഞു. പെട്ടെന്ന് തന്നെ മുഖ്യമന്ത്രി കാറിൽ കയറി പോവുകയും ചെയ്തു.