എറണാകുളം: അദ്ധ്യായനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടെങ്കിലും ശമ്പളങ്ങൾ ലഭിക്കാതെ വലഞ്ഞ് ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകർ. ജൂനിയർ, സീനിയർ തലങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരത്തിൽ അധികം അദ്ധ്യാപകർക്കാണ് കഴിഞ്ഞ നാല് മാസത്തോളമായി ശമ്പളം ലഭിക്കാത്തത്. ഓൺലൈൻ സേവന സംവിധാനമായ സ്പാർക്കിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് ശമ്പളം വിതരണം ചെയ്യാൻ വൈകുന്നതെന്നാണ് അധികൃതരുടെ വാദം.
സീനിയർ ഗസ്റ്റ് അദ്ധ്യാപകർ ജൂൺ മാസം മുതൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷമുള്ള ശമ്പളവും ജൂനിയർ ഗസ്റ്റ് അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ചിരുന്ന ജൂലൈ മാസം മുതലുള്ള ശമ്പളവുമാണ് ഇനിയും ലഭിക്കാനുള്ളത്. ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇവർ ക്ലാസ് എടുക്കേണ്ടത്. യാത്രാ ചിലവിന് പോലും പണം കണ്ടെത്താനാകത്ത അവസ്ഥയാണെന്ന് അദ്ധ്യാപകർ പറയുന്നു.
കഴിഞ്ഞ വർഷങ്ങളിൽ കൃത്യമായി ശമ്പളം ലഭിച്ചിരുന്നുവെന്നും ഈ വർഷം ഇത്രയും കാലതാമസം വരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അദ്ധ്യാപകർ കൂട്ടിച്ചേർത്തു.