കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം. കാനഡയിൽ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
നിജ്ജാർ ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്ന ആധുനിക തരത്തിലുള്ള വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണ നടത്താനും മത പുരോഹിതരെയും വധിക്കാനും നിജ്ജാർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി കാനഡയിൽ മന്ദീപ് സിംഗ് ധലിവാൾ, സർബ്ജിത് സിംഗ്, അനുപ് വീർ സിംഗ്, ദർശൻ സിംഗ് എന്നിവരടങ്ങിയ സംഘത്തെയും നിജ്ജാർ വളർത്തിയെടുത്തിരുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇവർക്ക് ആയുധ പരിശീലനവും നൽകി. ക്യാമ്പിൽ എകെ-47, സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു നൽകിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 2010-ൽ പഞ്ചാബിലെ പട്യാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നിജ്ജാറിന്റെ പേരുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകിയതിൽ നിജ്ജാർ ഉൾപ്പെട്ടിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. 2014-ൽ ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യയിലെത്താൻ കഴിയാതെ പോവുകയായിരുന്നു.
ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദ്ദേശം നൽകി. പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ അർഷ്ദീപ് സിംഗ് ഗില്ലിനും ഇയാളുടെ അനുയായികൾക്കുമൊപ്പം നിജ്ജാർ പ്രവർത്തിച്ചതായും രേഖയിലുണ്ട്.
2020-ൽ സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് അച്ഛനും മകനുമായ മനോഹർ ലാൽ അറോര, ജതീന്ദർബീർ സിംഗ് അറോറ എന്നിവരെ വധിക്കാൻ അർഷ്ദീപിനെയാണ് നിജ്ജാർ ചുമതലപ്പെടുത്തിയത്. ഇതേ വർഷം നവംബറിൽ നടന്ന ആക്രമണത്തിൽ മനോഹർ ലാൽ സ്വന്തം വീട്ടിൽ വച്ച് വെടിയേറ്റു മരിച്ചു. എന്നാൽ മകൻ രക്ഷപ്പെട്ടു. പ്രതിഫലമായി നിജ്ജാർ കാനഡയിൽ നിന്ന് അർഷ്ദീപിന് പണം അയച്ച് കൊടുത്തു. 2016-ൽ ശിവസേന നേതാക്കളെ കൊലപ്പെടുത്താനും പഞ്ചാബിൽ വർഗീയത സൃഷ്ടിക്കുന്നതിനുമായി കലാപം നടത്താൻ നിജ്ജാർ ധലിവാളിനെ നിയോഗിച്ചു. പിന്നീട് പോലീസ് ഇയാളെ പിടികൂടി. എന്ന് തുടങ്ങി ഒട്ടനവധി ഭീകരാക്രമണ പദ്ധതികളാണ് നിജ്ജാർ ആസൂത്രണം ചെയ്തത്.
ചെറുപ്പ കാലം മുതൽ ഗുണ്ടാ സംഘങ്ങളുമായി പ്രവർത്തിച്ചിരുന്നയാളായിരുന്നു നിജ്ജാർ. 1980 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടങ്ങി. 1996-ൽ വ്യാജ പാസ്‌പോർട്ടുമായി കാനഡയിലേക്ക് കുടിയേറി. അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായി പാകിസ്താനിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. ഗുർനേക് സിംഗ് എന്നയാളാണ് നിജ്ജാറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് നയിച്ചത്. 1980- 90 കാലത്ത് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് (കെഎസ്എഫ്) തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തി. പിന്നീടാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഇന്ത്യ പത്ത് ലക്ഷം രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.