ജയ്പൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ.
രാജസ്ഥാനിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്ന വാർത്തകളാണ് നിരന്തരം കേൾക്കുന്നത്. സ്ത്രീശക്തി ഓരോ ഇടത്തും അപമാനിക്കപ്പെടുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു, രാജസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. ഇത് നേരിടാൻ ഇനി ‘മാതൃശക്തി’ മുന്നോട്ട് വരണം. സ്ത്രീകളുടെ സഹനത്തിനും പരിധിയുണ്ട്. കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്. സ്ത്രീകൾ ശാരീരികമായി മാത്രമല്ല മാനസിക പീഡനങ്ങളും സഹിക്കേണ്ടി വരുന്നുണ്ടെന്ന് വസുന്ധര രാജെ പറഞ്ഞു.
മഹിഷാസുരനെ കീഴ്‌പ്പെടുത്താൻ സാധിക്കാതെ ദേവൻമാർ നിസ്സഹായരായപ്പോൾ, ശക്തിസ്വരൂപിണിയായ ദേവിയാണ് മഹിഷാസുര മർദിനിയുടെ രൂപം സ്വീകരിച്ച് അസുരനെ വധിച്ചത്. രാജസ്ഥാനിലെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ കോൺഗ്രസ് സർക്കാരിന് സാധിക്കുന്നില്ല. അതിനാൽ വനിതകൾ തന്നെ സ്വയം പോരാടേണ്ടി വരികയാണ്. ധർമ്മ രക്ഷാ സമിതി സംഘടിപ്പിച്ച ‘മാതൃശക്തി സമാഗം’ പരിപാടിയിൽ വസുന്ധര രാജ കൂട്ടിച്ചേർത്തു.