ഉണ്ണിയെയും രമണനെയും അവന്റെ മൊതലാളിയേയും ഓർത്ത് പൊട്ടിച്ചിരിക്കാത്ത മലയാളികൾ കാണില്ല. നിത്യ ജീവിതത്തിൽ ഒരിക്കലെങ്കിലും പഞ്ചാബി ഹൗസിലെ ഡയലോഗുകളും ഉപയോഗിക്കാത്തവരും ഉണ്ടാകില്ല. മലയാളികൾക്ക് പൊട്ടിച്ചിരിയുടെ അലകടൽ ഒരുക്കിയ പഞ്ചാബി ഹൗസ് റിലീസായിട്ട് 25 വർഷം പൂർത്തിയായിരിക്കുകയാണ്. 1998 സെപ്തംബറിലാണ് പഞ്ചാബി ഹൗസ് റിലീസ് ചെയ്യുന്നത്.
ദിലീപിനെ ജനപ്രിയ നായകനാക്കിയതിൽ പഞ്ചാബി ഹൗസ് എന്ന സിനിമയ്‌ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ജീവിതത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന കഥാപാത്രങ്ങൾ. കടം കാരണം നടത്തിയ ആത്മഹത്യ ശ്രമം നടത്തിയ ഉണ്ണി എന്ന ചെറുപ്പക്കാരൻ ഒരുവശത്ത്. പലിശയ്‌ക്കെടുത്ത കാശ് തിരിച്ചടയ്‌ക്കാനാവാതെ ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗമായ ബോട്ട് നഷ്ടപ്പെട്ട ഒരു മുതലാളിയും തൊഴിലാളിയായ രമണനും മറുവശത്ത്. കടം തിരികെ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ മൂവരും എത്തിച്ചേരുന്നത് ഊമയായ പെങ്ങളുടെ വിവാഹം മുടങ്ങിയ സങ്കടത്തില്‍ നില്‍ക്കുന്ന ഒരു പഞ്ചാബി കുടുംബത്തിലേക്കും. ഏറ്റവും സംഘര്‍ഷഭരിതമായ നിമിഷങ്ങളുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യം.
വീർപ്പുമുട്ടലോടെ കാണേണ്ട ചിത്രത്തിന് ഫലമായി വന്നത് പൊട്ടിച്ചിരിയുടെ വീട്. റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസ് ചുരുക്കത്തിൽ ഒരു ചിരിയുടെ മാലപ്പടക്കം തന്നെ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമയ്‌ക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ പഞ്ചാബി ഹൗസിന് മലയാളികളെ ചിരിപ്പിക്കാനും കണ്ണ് നനയിപ്പിക്കാനും കഴിഞ്ഞു എന്നതാണ്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ ഉണ്ണി, രമണൻ, മുതലാളി എന്നീ കഥാപാത്രങ്ങളായി സംവിധായകൻ ആദ്യം മനസിൽ കണ്ടത് യഥാക്രമം മോഹൻലാൽ, ജഗതി, ഇന്നസെന്റ് എന്നിവരെ ആയിരുന്നു. ജഗതിക്കും ഇന്നസെന്റിനും ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടാണ് പിന്നീട് ദിലീപിലേക്കും ഹരിശ്രീ അശോകനിലേക്കും കൊച്ചിൻ ഹനീഫയിലേക്കും എത്തിയത്. എന്തായാലും ഈ താരങ്ങൾ തന്നെ സിനിമ വമ്പൻ വിജയമാക്കി. തിയേറ്ററുകളിൽ സിനിമ എത്തി കുറച്ചുസമയത്തിനുള്ളിൽ തന്നെ വ്യാജ പ്രിന്റുകള് പുറത്തിറങ്ങിയിരുന്ന കാലമായതിനാൽ സിനിമയുടെ നിർമ്മാതാവ് സാഗരിക അപ്പച്ചൻ ക്ലൈമാക്സ് രംഗത്തിന്റെ റീലുകൾ പല സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരുന്നതെന്ന് സംവിധായകൻ മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരെ കൂടാതെ തിലകൻ, മോഹിനി, ജോമോൾ, ലാൽ, ജനാർദ്ദനൻ, എൻ. എഫ് വർഗീസ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അന്ന് അണിനിരന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് പഞ്ചാബി ഹൗസ് സമൂഹമാദ്ധ്യമങ്ങളിൽ വിവിധ രീതിയിൽ ശ്രദ്ധ ആകർഷിച്ച് മുന്നേറുകയാണ്.